തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവം ഉണ്ടായി. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

ഇന്ന് രാവിലെയാണ് കോട്ടയം തിരുവാതുക്കലിൽ വ്യവസായി ആയ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ രാവിലെയെത്തിയ വീട്ടുജോലിക്കാരി രേവമ്മയാണ് അകത്തെ സ്വീകരണ മുറിയില്‍ വിജയകുമാറിന്‍റെ മൃതദേഹവും കിടപ്പുമുറിയിൽ ഭാര്യ മീരയുടെ മൃതദേഹവും ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ ഗതിയില്‍ വീടിന്‍റെ പിൻവശത്ത് കൂടിയാണ് ജോലിക്കാരി അകത്ത് കയറുന്നത്. പിൻവശത്തെ വാതിൽ അടച്ചത് കൊണ്ടാണ് മുൻവശത്ത് കൂടി എത്തിയത്. അവരെത്തിയപ്പോള്‍ മുന്‍വശത്തെ വാതിൽ കുറ്റിയെടുത്ത നിലയിലായിരുന്നു. 

കോടാലിക്കൈ കൊണ്ട് മുഖത്തടിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ച നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. വിവസ്ത്രമായ മൃതദേഹങ്ങളുടെ മുഖം വികൃതമാക്കിയിരുന്നു. അകത്തും പുറത്തും സിസിടിവി ഉണ്ടായിരുന്നെങ്കിലും ഹാര്‍ഡ് ഡിസ്കും ദമ്പതികള്‍ ഉപയോഗിച്ചിരുന്ന 3 ഫോണുകളും മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് വീടിന്‍റെ ഔട്ട് ഹൌസില്‍ വൃദ്ധനായ ജോലിക്കാരനുണ്ടായിരുന്നെങ്കിലും കേള്‍വിക്ക് തകരാറുള്ളതിനാൽ ഇയാള്‍ സംഭവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. 

വീട്ടിലെ നായയ്ക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയെന്ന സംശയവും പൊലീസിനുണ്ട്. കൊല്ലപ്പെട്ടവരുടെ സ്വര്‍ണാഭരണങ്ങളോ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ മോഷണത്തിനുള്ള കൊലപാതകമല്ല എന്ന നിഗമനമാണ് പൊലീസ് പങ്കുവെയ്ക്കുന്നത്. മറിച്ച് വ്യക്തി വിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 

ഏതാനും നാള്‍ മുമ്പ് വരെ വീട്ടിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഫോണ്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കുകയും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അസം സ്വദേശി അമിത് വീട്ടിലെത്തി ബഹളം വെച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയിലായെന്ന് ആദ്യം വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് പൊലീസ് ഇത് നിഷേധിച്ചു. പ്രതി ജില്ലയ്ക്ക് പുറത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയവും പൊലീസ് പങ്കുവെയ്ക്കുന്നുണ്ട്. 

Pope Francis | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്