കുര്‍ബാന ഏകീകരണം; 'ഞായറാഴ്ച ഇടയലേഖനം വായിക്കില്ല', പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത വൈദികര്‍
നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നും വൈദികര്‍ അറിയിച്ചു.
കൊച്ചി: കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ സിറോ മലബാർ സഭയിൽ കടുത്ത നിലപാടുമായി ഒരു വിഭാഗം വൈദികർ രംഗത്ത്. സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിന്‍റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്ന് ഇരിങ്ങാലക്കുട രൂപതാ വൈദികര്‍ അറിയിച്ചു. നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നും വൈദികര്‍ അറിയിച്ചു. തീരുമാനത്തിന് എതിരെ റോമിലും സിനഡിലും അപ്പീല്‍ നല്‍കാനാണ് വൈദികരുടെ തീരുമാനം.
എറണാകുളം അങ്കമാലി അതിരൂപതയില്‍ 50 വർഷമായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നാണ് വൈദികര്‍ വ്യക്തമാക്കുന്നത്. ഏകീകൃത കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുന്നത് ധാര്‍മികവും ക്രൈസ്തവവുമല്ല. ചില മെത്രാന്‍മാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്ന് വൈദികർ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ കത്ത് കല്‍പ്പനയായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിനഡിലെ മെത്രാൻമാർ ചെയ്തത്. സത്യം അറിഞ്ഞാല്‍ സിനഡ് തീരുമാനം മാര്‍പാപ്പ അംഗീകരിക്കില്ലെന്നും വൈദികർ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.