സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാർജ് വർദ്ധനവ് ചർച്ചയായില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അധികസർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി (KSRTC) . സ്വകാര്യ ബസ് സമരം (Private Bus Strike) നേരിടാനാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള കെഎസ്ആർടിസി എം ഡി യുടെ നിർദ്ദേശം. 

സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാർജ് വർദ്ധനവ് ചർച്ചയായില്ല. 

നിരക്ക് വർദ്ധനവിൽ നാളെ നാളെ നീളെ നീളെ എന്ന തരത്തിലുള്ള സർക്കാരിന്‍റെ സമീപനത്തിലാണ് സ്വകാര്യ ബസ് ഉടമകൾക്ക് പ്രതിഷേധം. നിരക്ക് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കിൽ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.

ഒരു ഭാഗത്ത് നിരക്ക് ഉയർത്തുന്നതിൽ ആഘാതം നേരിടേണ്ടി വരുന്ന സാധാരണ ജനങ്ങൾ. മറുഭാഗത്ത് പ്രതിസന്ധി ഉയർത്തി സമരം ചെയ്യാൻ ഒരുങ്ങുന്ന സ്വകാര്യ ബസുടമകൾ. ഇതിനിടയിലാണ് സർക്കാർ. നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി ഇന്നും ആവർത്തിച്ചു. എന്നാൽ എന്ന് മുതൽ എങ്ങനെ വേണമെന്നതിൽ വ്യക്തത വരുത്താൻ മന്ത്രി ഇന്നും തയ്യാറായില്ല.

വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങൾ നട്ടം തിരിയുമ്പോൾ ബസ് ചാർജ് വർദ്ധന മന്ത്രിസഭ വൈകിപ്പിക്കുകയാണ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ വിഷയം ഉൾപ്പെട്ടില്ല. മാർച്ച് അവസാനം ചേരുന്ന എൽഡിഎഫ് യോഗം വരെ തീരുമാനം നീണ്ടേക്കും. ഓട്ടോ ടാക്സി ഉടമകളും സമരത്തിലേക്ക് നീങ്ങും എന്ന് സർക്കാരിനെ അറിയിച്ച് കഴിഞ്ഞു.

'നയാ പൈസ കൈയ്യിലില്ല, നാലരമാസം കാത്തു', ഇനി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

ചാർജ് (Bus charge) വർധനയെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ഒത്തുതീർപ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് വ്യക്തമാക്കി. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകൾക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ സർക്കാർ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകൾ പറഞ്ഞു. 

''കഴിഞ്ഞ നവംബറിൽ ബസ് സമരം പ്രഖ്യാപിച്ചതാണ്. ഗതാഗതമന്ത്രിയുമായി അതിന് ശേഷം നടത്തിയ ചർച്ചയിൽ ചാർജ് കൂട്ടാമെന്ന ഉറപ്പ് നൽകി. എന്നാൽ നാലരമാസത്തിന് ശേഷവും കൂട്ടിയില്ല. ശബരിമല മകരവിളക്ക്, വിദ്യാർത്ഥികളുമായി ചർച്ച, മുഖ്യമന്ത്രി വിദേശത്ത് പോയി തിരികെ വരട്ടെ തുടങ്ങി ന്യായങ്ങൾ പറഞ്ഞാണ് ഉറപ്പ് പാലിക്കാതെ സർക്കാർ ഒഴിഞ്ഞു മാറിയത്. ബജറ്റിലും ആനുകൂല്യമുണ്ടായില്ല. അതേ സമയം കെ എസ് ആർ ടിസി ക്ക് വേണ്ടി 1000 കോടിയാണ് സർക്കാർ നൽകിയത്. ഡീസൽ വില വർധിച്ചപ്പോൾ കെ എസ് ആർടിസിക്ക് വേണ്ടി സർക്കാർ കോടതി കയറി. ഇന്ധനവില ദിവസേനെ കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖല വലിയ പ്രതിസന്ധിയെ നേരിടുന്നു. ബസ് ഉടമകളെ സംബന്ധിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ചാർജ് വർധനയല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി. 

മിനിമം ചാർജ് 12 രൂപയാക്കണം

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.

കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർധന സാധാരണക്കാർക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്.