'സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കണം'; റെഗുലേറ്ററി കമ്മറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി
സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്.
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. കഴിഞ്ഞ നാലുവര്‍ഷത്തെ ഫീസ് പുനഃപരിശോധിക്കാനാണ് തീരുമാനം. സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മെഡിക്കൽ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കിയാണ് ഫീസ് പുനഃപരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.
മെഡിക്കൽ പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് 5,60,000 രൂപയായിരുന്നു. എന്നാല്‍ ഫീസ് അപര്യാപ്‍തമെന്ന് ചൂണ്ടിക്കാട്ടി മാനേജ്‍മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റി തങ്ങളുടെ വാദം കേട്ടില്ലെന്നും ഈ ഫീസില്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്നും മാനേജ്‍മെന്‍റുകള്‍ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫീസ് പുനഃപരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്.