ഏതുനിമിഷവും പൊളിഞ്ഞ് വീഴാം; തളിപ്പറമ്പില്‍ ജീവന് ഭീഷണിയായി സ്വകാര്യ വില്ല
കെട്ടിടം പൊളിക്കുകയോ സംരക്ഷണ ഭിത്തി പണിയുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും കെട്ടിട ഉടമ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
കണ്ണൂർ: തളിപ്പറമ്പിൽ ഏതുനിമിഷവും നിലംപൊത്താറായ സ്വകാര്യ വില്ല തൊട്ടടുത്ത് താമസിക്കുന്നവരുടെ ജീവന് ഭീഷണിയാകുന്നു. കുന്നിൻ പുറത്ത് അശാസ്ത്രീയമായി പണിത കെട്ടിടത്തിന്‍റെ തൊട്ടടുത്ത ഭാഗം ഇതിനോടകം ഇടിഞ്ഞുവീണു. കെട്ടിടം പൊളിക്കുകയോ സംരക്ഷണ ഭിത്തി പണിയുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും കെട്ടിട ഉടമ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
മഴയൊന്ന് കനത്ത് പെയ്‍താല്‍ രാജനും സുഖമില്ലാത്ത ഭാര്യക്കും പിന്നെ അന്ന് ഉറക്കമില്ല. കഴിഞ്ഞ കൊല്ലത്തെ മഴയിൽ വില്ലയുടെ കൂറ്റൻ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത് രാജന്‍റെ വീടിന് മുകളിലാണ്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അന്ന് വലിയ അപകടം ഒഴിവായി.
ഭാഗീകമായി തകർന്ന വീട് കെട്ടിട ഉടമ നിസാർ പുനർനിർമ്മിച്ചു. പുതിയ സംരക്ഷ ഭിത്തി കെട്ടാൻ ജില്ലാ കളക്ടർ നിസാറിനോട് നിർദേശിച്ചെങ്കിലും കാര്യമുണ്ടായില്ല. വില്ല പൊളിഞ്ഞ് വീണാൽ രാജന്‍റെ വീട് കൂടാതെ താഴത്തെ രണ്ട് വീടുകൾ കൂടി തകരും. മഴവെള്ളം ശേഖരിക്കാൻ ഇങ്ങനെ കുഴിയുണ്ടാക്കിയതും അപകടം ക്ഷണിച്ചുവരുത്തുന്നത് പോലെയാണ്.