വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രം; വിയോജിപ്പറിയിച്ച് കേരളം
രാജ്യത്തെ വൈദ്യുത വിതരണ മേഖല സ്വകാര്യവൽക്കരിക്കുക എന്നത് കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനങ്ങളിലൊന്നാണ്. ഇത്തവണ ചേര്‍ന്ന യോഗത്തിലും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനിര്‍ദേശത്തോട് കേരളം അനുകൂല നിലപാടല്ല സ്വീകരിച്ചത്.
തിരുവനന്തപുരം: രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ വിയോജിപ്പറിയിച്ച് കേരളം. കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന വൈദ്യുത മന്ത്രിമാരുടെ യോഗത്തിലാണ് സ്വകാര്യവൽക്കരണം സംബന്ധിച്ച നിർദേശങ്ങൾ കേന്ദ്രം വീണ്ടും മുന്നോട്ടുവച്ചത്. വൈദ്യുത വിതരണത്തിനായി സംസ്ഥാനങ്ങൾക്ക് ഒന്നിലധികം സ്വകാര്യ കമ്പനികളെ ഏർപ്പെടുത്താമെന്ന് മാതൃകയും ഊർജ്ജ വകുപ്പ് യോഗത്തിൽ ഉന്നയിച്ചു.
രാജ്യത്തെ വൈദ്യുത വിതരണ മേഖല സ്വകാര്യവൽക്കരിക്കുക എന്നത് കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനങ്ങളിലൊന്നാണ്. കഴിഞ്ഞ 11, 12 തീയ്യതികളില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രസർക്കാർ നിലപാട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ ചേര്‍ന്ന യോഗത്തിലും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനിര്‍ദേശത്തോട് കേരളം അനുകൂല നിലപാടല്ല സ്വീകരിച്ചത്.
ഉപതെരഞ്ഞെടുപ്പായതിനാൽ വൈദ്യുത മന്ത്രി എംഎം മണി യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന. അതേസമയം, സ്വകാര്യവൽക്കരണം മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും, വൈദ്യുത മേഖലയെ മത്സരാതിഷ്ടമാക്കാനും, കാര്യക്ഷമത ഉണ്ടാക്കാനും സഹായിക്കുമെന്ന് ഊർജ്ജ മന്ത്രി ആർകെ സിംഗ് പറഞ്ഞു.
സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് വൈദ്യുതി മൊത്ത വിതരണം നടത്തുക. ഒരു മേഖലയില്‍ മൂന്നോ നാലോ ഏജന്‍സികളെ ചുമതലപ്പെടുത്തുക. അവര്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കും എന്നതാണ് സ്വകാര്യവൽക്കരണത്തിലൂടെ സാധ്യമാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി ഒരു സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ല. എന്നാൽ ഇക്കാര്യത്തിൽ നിയമനിർമ്മാണം വന്നാൽ കേരളത്തിന് നടപ്പിലാക്കാതെ മാറിനിൽക്കാനാകില്ല.