Asianet News MalayalamAsianet News Malayalam

കുട്ടനാട് സീറ്റിനായും പോരടിച്ച് ജോസ്, ജോസഫ് വിഭാഗങ്ങള്‍; യുഡിഎഫിന് തലവേദന

യുഡിഎഫിൽ അവകാശവാദം ഉന്നയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാർഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്‍റെ ആലോചന

problems arises in kerala congress m for kuttanad seat
Author
Kuttanad, First Published Dec 27, 2019, 6:29 AM IST

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളം നിറയും മുൻപ് കേരള കോൺഗ്രസ് എമ്മിൽ ജോസഫ്, ജോസ് പക്ഷങ്ങൾ പരസ്യമായി പോര് തുടങ്ങി. ഇക്കുറി കുട്ടനാട് സീറ്റിലെ സ്ഥാനാർഥിയെ ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നും സീറ്റ് ആരുടെയും കുത്തക അല്ലെന്നും ജോസ് പക്ഷം തുറന്നടിച്ചിരിക്കുകയാണ്.

സീറ്റിനായി യുഡിഎഫിൽ അവകാശവാദം ഉന്നയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാർഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്‍റെ ആലോചന. ഇത് മുളയിലെ നുള്ളുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഡോ കെ സി ജോസഫ് ജനാധിപത്യ കേരള കോൺഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ്, സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഇപ്പോൾ സാഹചര്യമിതല്ല. ആര് സ്ഥാനാർഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കും. അക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ഇതിനകം മുന്നണികൾ തുടക്കമിട്ടിട്ടുണ്ട്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൽഡിഎഫിനും, കേരള കോൺഗ്രസിലെ തർക്കങ്ങൾ യുഡിഎഫിനും വെല്ലുവിളിയാണ്. ബിജെപി - ബിഡിജെഎസ് തർക്കം എൻഡിഎയുടെ സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഏറെ നിർണായകമാണ്.

സ്ഥാനാർഥി നിർണയമാണ് തന്നെയാണ് കീറാമുട്ടി. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൻസിപിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എൻസിപിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സിപിഎമ്മിലും ശക്തമാണ്. 

കേരള കോണ്‍ഗ്രസിലെ തര്‍ക്കം കനത്താല്‍ പാലായിലെ ദുരന്തം ആവർത്തിക്കാതിരിക്കാനായ് സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും ഉചിതമായ സ്ഥാനാർഥിയെ കണ്ടെത്തുക ശ്രമകരമാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലമാണ് കുട്ടനാട്. എന്നാൽ ബിജെപി - ബിഡിജെഎസ് തർക്കത്തിൽ അയവില്ലാത്തത് എൻഡിഎയിലെ സ്ഥാനാർഥി ചർച്ചകൾക്ക് തിരിച്ചടിയായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios