പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപുലർ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്
കൊച്ചി: തന്റെ കൈ വെട്ടാൻ തീരുമാനം എടുത്തവർ ഇപ്പോഴും കാണാമറയത്താണെന്ന് പ്രൊഫ ടിജെ ജോസഫ്. കേസിൽ ശിക്ഷിക്കപ്പെട്ടത് ഏറ്റവും അറ്റത്തെ കണ്ണികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ആക്രമിക്കപ്പെട്ടതിന്‍റെ ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും സംരക്ഷണം നൽകിയില്ല. തനിക്ക് നഷ്ടപരിഹാരം തരാനുള്ള ബാധ്യത സർക്കാരിനാണ്. കോടതി നേരത്തെ ഉത്തരവിട്ട എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം പോലും ഇതുവരെ സർക്കാർ നൽകിയിട്ടില്ലെന്നും പ്രൊഫ ടിജെ ജോസഫ് പറഞ്ഞു.
പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപുലർ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്. കേസിലെ ആറ് പ്രതികളുടെ ശിക്ഷയാണ് കൊച്ചി എൻ ഐ എ കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ , മുഖ്യ സൂത്രധാരൻ എം കെ നാസർ, ഗൂഢാലോചനയിൽ പങ്കുളള നജീബ് എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു.
യുഎപിഎ പ്രകാരം ജീവപര്യന്തവും സ്ഫോടക വസ്തു ഉപയയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും പത്തുവർഷവുമാണ് ശിക്ഷ. കുറ്റക്കാരെ വിയ്യൂർ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിന് ശേഷം പ്രതികളെ സഹായിച്ചതിനാണ് നൗഷാദ് , മൊയ്തീൻ കുഞ്ഞ് , അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. മേൽക്കോടതിൽ അപ്പീൽ നൽകുന്നതിന് മൂവർക്കും വിചാരണ കോടതി ജാമ്യവും അനുവദിച്ചു.
പ്രതികളിൽ നിന്ന് ഈടാക്കുന്ന മൊത്തം പിഴത്തുകയിൽ നാല് ലക്ഷം രൂപയാണ് പ്രൊഫസർ ടി ജെ ജോസഫിന് നൽകേണ്ടത്. പ്രതികളുടെ പ്രവർത്തി സംബന്ധിച്ച് രൂക്ഷമായ പരാമർശങ്ങളും ഉത്തരവിലുണ്ട്. തീവ്രവാദപ്രവർത്തനത്തിലൂടെ മതസൗഹാർദ്ദത്തിന് പോറലേൽപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. ജനാധിപത്യ വിരുദ്ധമായ പ്രവർത്തിയിലൂടെ സ്വന്തമായി നിയമം നടപ്പാക്കാനാണ് നോക്കിയത്. ശിക്ഷിക്കപ്പെട്ടവർക്ക് മാനസാന്തരം ഉണ്ടായെന്ന് കരുതാൻ വയ്യ. അതുകൊണ്ടു തന്നെ പൊതു സമൂഹത്തിന് മുഴുവൻ ഈ ശിക്ഷ മാതൃകയും താക്കീതുമാകണമെന്നും വിധി ന്യായത്തിലുണ്ട്.
