ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കുന്നത് വീണ്ടും സംഘർഷത്തിന് കാരണമാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ സിറ്റി പൊലീസ് കമ്മീഷണർ പുറപ്പെടുവിച്ചത്. 

തിരുവനന്തപുരം : സിപിഎം - ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസി‍‍ഡന്‍റിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കുന്നത് വീണ്ടും സംഘർഷത്തിന് കാരണമാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ സിറ്റി പൊലീസ് കമ്മീഷണർ പുറപ്പെടുവിച്ചത്. ഇന്ന് മുതൽ ആറുവരെയാണ് നിരോധനാജ്ഞ. 

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാർക്ക് മ‍ർദ്ദനം , വഴിയേ പോയവർക്കും കിട്ടി അടി ; പൊലീസ് കേസെടുത്തു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ഇവ‍ർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സി പി എം പ്രവര്‍ത്തകരുള്‍പ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു.

മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.