രാഹുൽ മാങ്കൂട്ടത്തിലെതിരായ പ്രതിഷേധം നടത്താതെ പിന്നോട്ടുപോയ നടപടിയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലെതിരായ പ്രതിഷേധം നടത്താതെ പിന്നോട്ടുപോയ നടപടിയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി. രാഹുലിനെതിരായ പ്രതിഷേധത്തിൽ നിന്ന് സിപിഎം എന്തുകൊണ്ട് പിന്നോക്കം പോയെന്ന ചോദ്യവുമായാണ് ബിജെപി രംഗതതെത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായതു കൊണ്ടാണ് സിപിഎമ്മിന്‍റെ പിൻവാങ്ങലെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍ രാവിലെ നാല് മണിമുതല്‍ തന്നെ പാലക്കാട് പല ഭാഗങ്ങളിലായി സജ്ജമായി നിന്നിരുന്നു. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുവേണ്ടിയും ഒരു സംഘം എത്തിയിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎല്‍എ ഓഫീസിന് മുന്നില്‍ എത്തിയത്. ഓഫീസിനു മുന്നിലെ മതിലില്‍ രാഹുലിനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. പീഡന വീരന്‍ പാലക്കാടിന് വേണ്ട എന്ന് തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാര്‍ഡുകളും ഇവരുടെ കയ്യിലുണ്ട്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം തുടങ്ങിയ വാചകങ്ങൾ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലില്‍ പതിപ്പിച്ചിട്ടുള്ളത്. കൂടാതെ ഐ പില്ലിന്‍റെ ഒരു ബോര്‍ഡും ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസെത്തി ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും എന്ന വാര്‍ത്തകൾ നേരത്തെ വന്നിരുന്നു. എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തിൽ തുടരാനാണ് സാധ്യത എന്നായിരുന്നു പുറത്തുവന്ന വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകുന്നത്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

YouTube video player