'സെമിനാർ ആർഎസ്എസ് വത്കരിക്കുന്നു'; കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും 70 വർഷത്തെ അനുഭവം എന്ന പേരിലാണ് സെമിനാർ. വിദേശ പഠന വകുപ്പും പൊളിറ്റിക്സ് വകുപ്പും ചേർന്നാണ് രണ്ട് ദിവസത്തെ സെമിനാർ സംഘടിപ്പിക്കുന്നത്.
കാസര്‍ഗോഡ്: ഭരണഘടനാ ദിനാഘോഷത്തിന്‍റെ ഭാഗമായി കാസർകോട് കേരള കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനെതിരെ പ്രതിഷേധം. ഭരണഘടനാ വാർഷിക സെമിനാർ ആർഎസ്എസ് വത്കരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സെമിനാര്‍ ബഹിഷ്‍കരിച്ചു. ക്യാമ്പസിന് പുറത്ത് പിന്തുണ അറിയിച്ചെത്തിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും 70 വർഷത്തെ അനുഭവം എന്ന പേരിലാണ് സെമിനാർ. വിദേശ പഠന വകുപ്പും പൊളിറ്റിക്സ് വകുപ്പും ചേർന്നാണ് രണ്ട് ദിവസത്തെ സെമിനാർ സംഘടിപ്പിക്കുന്നത്.
ആർഎസ്എസ് സൈദ്ധാന്തികരായ ടിജി മോഹൻദാസ്, പ്രൊഫസർ കെ ജയപ്രസാദ്, മുൻ ഡിജിപി ടി പി സെൻകുമാർ, ജേക്കബ് തോമസ്, സംഘപരിവാർ ബന്ധമുള്ള മാധ്യമ സ്ഥാപനത്തിലെ എഡിറ്റർ അടക്കമുള്ളവരാണ് സെമിനാറിൽ വിത്യസ്ഥ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ആകെയുള്ള ഏഴ് പേപ്പറുകളിൽ അഞ്ചിലും സംഘപരിവാർ ബന്ധമുള്ളവരെന്നാണ് ആരോപണം. വിദ്യാർത്ഥികളോടും പഠനവകുപ്പ് അധ്യാപകരോടും സെമിനാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയില്ലെന്നും പരാതിയുണ്ട്. ദേശീയ സെമിനാറായിട്ടും അത്ര നിലവാരമുള്ളവരല്ല വിഷയാവതരണം നടത്തുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. നുവാൽസ് വൈസ് ചാൻസിലറടക്കമുള്ളവർ സെമിനാറിൽ പങ്കെടുക്കുന്നുണ്ടെന്നും വിഷയ വിദഗ്ദരാണ് പ്രബന്ധം അവതരിക്കുന്നതെന്നുമാണ് സർവ്വകലാശാലയുടെ പ്രതികരണം.