ശബരിനാഥന്‍റെ പേരിലുള്ള സ്ക്രീന്‍ഷോട്ട് ചോര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ? സംഘടനയില്‍ വിവാദം പുകയുന്നു
കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റേതെന്ന പേരിൽ സ്ക്രീൻ ഷോട്ട് പുറത്തുവന്നത്.
തിരുവനന്തപുരം: വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ മുന്‍ എംഎല്‍എ കൂടിയായ കെ എസ് ശബരിനാഥനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വിവാദം പുകയുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റേതെന്ന പേരിൽ സ്ക്രീൻ ഷോട്ട് പുറത്തുവന്നത്.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള നീക്കത്തെ കുറിച്ച് ശബരിനാഥന്‍ പറയുന്നതായി ഈ സ്ക്രീൻ ഷോട്ടിലുണ്ട്. ഇതേ തുടർന്നാണ് ഗൂഡാലോചനയിൽ ചോദ്യം ചെയ്യാൻ നാളെ 11 മണിക്ക് ഹാജരാകാൻ മുൻ എംഎൽഎയായ ശബരിനാഥനെ അന്വേഷണ ഉദ്യോഗസ്ഥനായ ശംഖമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥിരാജ് നോട്ടീസ് നൽകിയത്. അതേസമയം, സ്ക്രീൻ ഷോട്ട് ചോർത്തി പൊലീസിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാർ തന്നെയാണെന്ന വിവാദമാണ് സംഘടനക്കുള്ളില്‍ പുകയുന്നത്.
ഗൂഢാലോചനയിൽ ശബരിനാഥിന് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് നാളെ ഹാജരാകാൻ നോട്ടീസ് നൽകിയതെന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിലിനും പിഎ സുനീഷിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യൂത്ത് കോണ്‍ഗ്രസുകാർ നൽകിയ പരാതിയും പൊലീസ് തള്ളി. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയാണ് ഇതേവരെ പ്രതിചേർത്തിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നാണ് കെ എസ് ശബരിനാഥൻ പ്രതികരിച്ചിട്ടുള്ളത്. പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഷാഫി പറമ്പിൽ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ ഇ പി ജയരാനെതിരെയും മുഖ്യമന്ത്രിയുടെ ഗണ്‍മാൻ, പിഎ എന്നിവർക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് നിലപാട് ആവർത്തിച്ചു.
ഇ പി ജയരാജന്‍റേത് പ്രതിരോധം മാത്രമായിരുന്നവെന്ന നിലപാടിൽ മാറ്റമില്ല. ഇപിയുടെ യാത്രാവിലക്കുളള ഇൻഡിഗോ കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് പൊലീസിന്‍റെ നിലപാട്. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിലും, പിഎ സുനീഷും വിമാനത്തിനുള്ളിൽ മർദ്ദിച്ചെന്നുള്ള പ്രതിയാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയും തള്ളി.