കരുവന്നൂരില്‍ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകന്‍,കേരളപ്പിറവി ദിനത്തില്‍ തൃശ്ശൂരിലേക്ക് ഒറ്റക്ക് നടക്കും
കരുവന്നൂർ ബാങ്ക് കൊള്ള വിഷയം കാലങ്ങളായി മൂടി വയ്ക്കുകയും, സഹകാരികളെ കഷ്ടത്തിലാക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് നടത്തം

തൃശ്ശൂര്‍:കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകനായ മാപ്രാണം സ്വദേശി ജോഷി പ്രതിഷേധം നടത്തം പ്രഖ്യാപിച്ചു. നവംബർ ഒന്നിന് രാവിലെ 7 ന് കരുവന്നൂരിൽ നിന്നാരംഭിക്കുന്ന ഒറ്റയാൾ പ്രതിഷേധനടത്തം കളക്ടേറ്റിൽ അവസാനിക്കും.ജോഷിക്കും കുടുംബത്തിനുമായി കരുവന്നൂർ ബാങ്കിൽ 90 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ട്യൂമർ ബാധിതനായ ജോഷിക്ക് 21 തവണയാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ചികിത്സയ്ക്ക് ആവശ്യമായ പണം ബാങ്ക് നൽകിയില്ലെന്ന് പലതവണ ജോഷി ആരോപിച്ചിരുന്നു.അനാരോഗ്യം വകവയ്ക്കാതെയാണ് ജോഷി പ്രതിഷേധ നടത്തം പ്രഖ്യാപിച്ചിരിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകരെത്തുന്നു എന്ന് ഭരണ സമിതി പറയുമ്പോഴും ചികിത്സയ്ക്കും ജീവിതച്ചിലവിനും പണം കിട്ടുന്നില്ലെന്ന പരാതിക്ക് കുറവില്ല. 7 ലക്ഷം നിപേക്ഷ മുണ്ടായിട്ടും ചികിത്സയും ജീവിത ചിലവിനും പണം നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപക റജീന സെബാസ്റ്റ്യനും രംഗത്ത് എത്തി.അതിനിടെ തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ര്‍ ബാങ്കിലേക്ക് 20 ലക്ഷം നിക്ഷേപമെത്തി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരുകൊല്ലത്തേക്ക് നിക്ഷേപിച്ചത്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത കണക്കിലെടുത്താണ് നിക്ഷേപമെന്നായിരുന്നു ടൂറിസം സംഘം പ്രസിഡന്‍റ് പറഞ്ഞത്. നേരത്തെ ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലനും ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരുന്നു. ബാങ്കിന്‍റെ തകര്‍ന്ന വിശ്വാസം തിരിച്ചു പിടിക്കാനുള്ള സിപിഎം നീക്കത്തിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നിക്ഷേപ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍