Asianet News MalayalamAsianet News Malayalam

ആരുടെയും പ്രതിഷേധത്തിന് എതിരല്ല, എന്നാല്‍ ഇപ്പോള്‍ സമരങ്ങള്‍ അനുവദിക്കാനാവില്ല: മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം

protest not allow during covid 19 time says Kerala CM Pinarayi Vijayan
Author
Thiruvananthapuram, First Published Jul 11, 2020, 7:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പ്രതിസന്ധിക്കിടെ പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കൊവിഡ് പ്രതിരോധത്തെ തകർക്കാൻ ശ്രമങ്ങളുണ്ടാവുന്നു. അതിന്റെ പ്രത്യാഘാതം വലുതാകും. ഇന്നും ചില കേന്ദ്രങ്ങളിൽ സുരക്ഷ കൂട്ടാക്കാതെ സമരം സംഘടിപ്പിച്ചു. ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. സമരം ചെയ്യുന്നവര്‍ നാടിന്‍റെ അവസ്ഥ മനസിലാക്കണം. പ്രകൃതി ദുരന്തവും മറ്റും വന്നപ്പോൾ മറ്റെല്ലാം മാറ്റിവച്ച് പ്രതിരോധത്തിന് ഒന്നിച്ച് ഇറങ്ങിയ നാടാണിത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്നതും നേതൃത്വം വഹിക്കുന്നതും കുറ്റകരമാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം. 

'ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷ കഴിയുന്നത്ര ഉപയോഗിക്കാതിരിക്കാനാണ് ശ്രമം. മരണം നാട്ടിൽ വ്യാപിക്കണം എന്നാഗ്രഹിക്കുന്നില്ല. നി‍ർഭാ​ഗ്യവശാൽ അതുണ്ടായേക്കാം. ഒരു പ്രത്യേക സാഹചര്യം ഉണ്ടാവുമ്പോൾ ഒന്നിച്ച് നിന്ന് നേരിടണം. സുനാമി വന്നപ്പോൾ ഞങ്ങൾ പ്രതിപക്ഷത്തായിരുന്നു, പ്രക്ഷോഭത്തിലായിരുന്നു. എന്നാൽ അതെല്ലാം അന്ന് നി‍ർത്തിവച്ചു. മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കാന്‍ പാടില്ല. നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം വന്നേക്കാം. പ്രതിസന്ധിയാലാവുന്ന ഒരു പ്രത്യേകഘട്ടത്തില്‍ ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിയണം. ഇതൊക്കെ മനുഷ്യപരമായി ചിന്തിക്കുന്ന പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടകാര്യമാണ്'.  

'കൊവിഡ് പ്രോട്ടോക്കോൾ ബാധകമല്ല എന്ന് പ്രഖ്യാപിക്കുന്നതിന്റെ മാനസിക നില എന്താണ്. വരട്ടെ എന്ന് പറയുന്നത് എന്തിന് വേണ്ടിയാണ്? സൂപ്പർ സ്പ്രെഡ് നല്ല പോലെ വരുന്നു. തീരദേശ മേഖലയിൽ ഉത്കണ്ഠാകുലമായ നിലയിലാണ്. ഒറ്റക്കെട്ടായി പിടിച്ചുനിൽക്കണം. കേരളത്തിന് അത് സാധിക്കും. അത് തെളിയിച്ചതാണ്. അതിനെല്ലാവരും ശ്രമിക്കണം. നിയമ നടപടി സ്വീകരിക്കൽ ഒരു മാർഗ്ഗമാണ്. അതല്ല വഴി. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ജനങ്ങളെ കരുതി വേണം നടപടിയെടുക്കാൻ. ജനങ്ങളെ കരുതി ഇടപെടണം. ജനങ്ങളെ മറന്നുകൊണ്ട് ഇടപെടരുത്. മറ്റ് കാര്യങ്ങൾ പിന്നീട് നോക്കാം. ഈ ഘട്ടത്തെ ഒന്നിച്ച് നേരിടണം. എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിക്കുകയാണ്' എന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.  

 

ആശങ്കമുനയില്‍ സംസ്ഥാനം; ഇന്ന് 488 പേർക്ക് കൊവിഡ് 

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി. രണ്ട് പേർ കൊവിഡ് മൂലം മരണമടഞ്ഞു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്. 

രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും സമ്പർക്കം മൂലം 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12104 സാംപിളുകള്‍ പരിശോധിച്ചു. 

Follow Us:
Download App:
  • android
  • ios