മലയാളിക്കെന്താ കൊമ്പുണ്ടോ ? കേരള ഗവര്‍ണര്‍ക്ക് പിന്തുണയുമായി ശ്രീധരന്‍ പിള്ള
ഏതെങ്കിലും സംസ്ഥാനത്ത് ഗവർണറെ തടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടോ ?. കേരളം എങ്ങോട്ടാണ് പോകുന്നത്. ഒരു പൗരന്‍റെ സ്വാതന്ത്ര്യം പോലും ഗവര്‍ണര്‍ക്കില്ലേ ?
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ തള്ളി സംസാരിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടുകള്‍ പൂര്‍ണമായും ശരിയാണെന്നും ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമത്തിനെതിരെ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന് എങ്ങനെ സംസാരിക്കാന്‍ പറ്റുമെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
ഗവര്‍ണര്‍ എന്നു പറഞ്ഞാല്‍ തന്നെ ഇപ്പോള്‍ പേടിയാണെന്നും തനിക്ക് നേരേയും കേരളത്തില്‍ വച്ച് ആരെങ്കിലും കരിങ്കൊടിയുമായി വരുന്നുണ്ടെങ്കില്‍ വരട്ടേയെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്ത് ഗവർണറെ തടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടോ ?. കേരളം എങ്ങോട്ടാണ് പോകുന്നത്. ഒരു പൗരന്‍റെ സ്വാതന്ത്ര്യം പോലും ഗവര്‍ണര്‍ക്കില്ലേ. നജ്മ ഹെപ്തുള്ളയെ തടഞ്ഞതും തെറ്റായ പ്രവണതയാണ്. മലയാളികള്‍ക്ക് എന്താ കൊമ്പുണ്ടോ - ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ചു കൊണ്ട് ശ്രീധരന്‍ പിള്ള ചോദിച്ചു.
ഭയത്തിന്റെ കരിനിഴലിലാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്. പണ്ട് ആരിഫ് മുഹമ്മദ് ഖാന അനുകൂലിച്ച പാർട്ടിക്കാരാണ് ഇന്ന് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ദു:ഖകരമാണ്. 98 % ന്യൂനപക്ഷങ്ങളുളള മിസോറമിലെ ജനപ്രതിനിധി പൗരത്വ ബില്ലിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ഇക്കാര്യം മനസിലാക്കി കേരളത്തിലുളളവരുടെ കണ്ണ് തുറക്കണം എതിർക്കാനുളള അവകാശവും ജനാധിപത്യത്തിന്റെ ഭാഗമാണ്.