കണക്ക് നിരത്തി, മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻചാണ്ടി, യുവാക്കളുടെ ചോരയൊഴുക്കുന്നെന്ന് ഡിവൈഎഫ്ഐ
എൽജിഎസ് ഉദ്യോഗാർത്ഥികളോടും ,സിപിഒ ലിസ്റ്റിൽപ്പെട്ടവരോടും സർക്കാർ നയം മുഖ്യമന്ത്രി തന്നെ ആവർത്തിച്ച് വ്യക്തമാക്കിയതോടെ സമവായ സൂചനകളൊന്നുമില്ല. അതേ സമയം പ്രശ്നം കൂടുതൽ സജീവമാക്കി നിലനിർത്തുകയാണ് പ്രതിപക്ഷം.
തിരുവനന്തപുരം: സർക്കാറിന്‍റെ പിടിവാശി കാരണം ജോലി കിട്ടാതെ പോയ ഉദ്യോഗാർത്ഥികളുടെ കണക്ക് നിരത്തി മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ അനധികൃതനിയമനങ്ങളും പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തലയുടെ യാത്രക്ക് നിറം പകരാൻ ഉദ്യോഗാർത്ഥികളുടെ ചോരയൊഴുക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമമെന്ന് ഡിവൈഎഫ്‍ഐ ആരോപിച്ചു. സർക്കാർ കൈമലർത്തിയതോടെ എൽജിഎസ് ഉദ്യാഗാർത്ഥികൾ ഉപവാസസമരം തുടങ്ങി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് സമരപ്പന്തലിലെത്തിയിട്ടുണ്ട്.
എൽജിഎസ് ഉദ്യോഗാർത്ഥികളോടും, സിപിഒ ലിസ്റ്റിൽപ്പെട്ടവരോടും സർക്കാർ നയം മുഖ്യമന്ത്രി തന്നെ ആവർത്തിച്ച് വ്യക്തമാക്കിയതോടെ സമവായ സൂചനകളൊന്നുമില്ല. അതേ സമയം പ്രശ്നം കൂടുതൽ സജീവമാക്കി നിലനിർത്തുകയാണ് പ്രതിപക്ഷം.
മൂവായിരം പുതിയ തസ്തികകൾ സൃഷ്ടിച്ചത് ഉയർത്തിക്കാട്ടി സമരത്തെ സർക്കാർ നേരിടാനൊരുങ്ങുമ്പോൾ ജോലി നഷ്ടമായവരുടെ കണക്ക് നിരത്തി ഉമ്മൻചാണ്ടി വീണ്ടും യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽ എത്തി.
ഇത് ക്രൂരതയാണെന്നും, പല ലിസ്റ്റുകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് അത് പിഎസ്‍സിയിൽ കിടക്കുമ്പോഴാണ്, താൽക്കാലികക്കാരെ നിയമിക്കുന്നതെന്നും മുൻമുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഇന്നലെ എൽജിഎസ് ഉദ്യോഗാർത്ഥികൾ ഡിവൈഎഫ്ഐ നേതാക്കളെ കണ്ടെങ്കിലും മുഖ്യമന്ത്രി കടുപ്പിച്ചതോടെ ചർച്ചയുടെ കാര്യം നേതാക്കളാരും പറയുന്നില്ല. ഉദ്യോഗാർത്ഥികളെ മറയാക്കിയുള്ള പ്രതിപക്ഷ രാഷ്ട്രീയം കൂടുതൽ തുറന്ന് കാട്ടാനാണ് ഭരണപക്ഷ ശ്രമം. ചെന്നിത്തലയുടെ യാത്രക്ക് നിറം പകരാൻ ഉദ്യോഗാർത്ഥികളുടെ ചോരയൊഴുക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമമെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നതും ഇതുകൊണ്ട് തന്നെ.
സർക്കാർ മുഖംതിരിക്കുമ്പോൾ സമരം ശക്തമാക്കുകയാണ് ഉദ്യോഗാർത്‌ഥികൾ. എൽജിഎസ്സുകാർ ഉപവാസം തുടങ്ങി. ഇന്ന് മുതൽ ഉപവാസസമരം തുടങ്ങി, ഓരോ ഘട്ടമായി സമരങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണെന്ന് സമരസമിതി നേതാവായ ലയ രാജേഷ് പറയുന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്ത് ദേശീയ ഗെയിംസ് ജേതാക്കൾ ജോലിക്കായി സമരം കടുപ്പിച്ചു. ആയിരങ്ങൾ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ റാങ്ക് പട്ടികയല്ല, പകരം ഈ തസ്തികകളിലേക്ക് ഇനി പരീക്ഷയെഴുതാൻ കാത്തിരിക്കുന്ന ലക്ഷങ്ങളാണ് സർക്കാരിന് മുന്നിൽ. പ്രതിപക്ഷം വിവാദം എത്ര കത്തിച്ചാലും ഭൂരിപക്ഷം തങ്ങൾക്കനുകൂലമാകുമെന്നാണ് സർക്കാറിന്‍റെ വിശ്വാസം.