ചർച്ചയ്ക്ക് വിളിക്കാൻ കാല് പിടിക്കണോ? മുഖ്യമന്ത്രിയോട് സമരക്കാർ; പൊതുതാൽപ്പര്യ ഹർജിയുമായി യൂത്ത് കോണ്ഗ്രസ്
അധികാരത്തിലിരിക്കെ ഉദ്യോഗാർത്ഥികൾക്കെതിരായ നിലപാട് സ്വീകരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സമരക്കാരുടെ കാലുപിടിക്കേണ്ടെതും മുട്ടിലിഴയേണ്ടതെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു
തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി, സർക്കാർ ചർച്ചക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ഒട്ടും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് ഉദ്യോഗാർത്ഥികൾ. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരാവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകി. ഉമ്മൻചാണ്ടിയുടെ കാല് മാത്രമല്ല മുഖ്യമന്ത്രിയുടെ കാല് പിടിക്കാനും തയ്യാറാണെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ജ്യോതി ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ വ്യക്തമാക്കി.
അധികാരത്തിലിരിക്കെ ഉദ്യോഗാർത്ഥികൾക്കെതിരായ നിലപാട് സ്വീകരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സമരക്കാരുടെ കാലുപിടിക്കേണ്ടെതും മുട്ടിലിഴയേണ്ടതെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു. സഹനസമരം കടുപ്പിക്കുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിപിഒ ലിസ്റ്റിനൊപ്പം ലാസ്റ്റ് ഗ്രേഡ് പട്ടികയും നീട്ടാനാകില്ല. കാലാവധി തീർന്ന സിപിഒ ലിസ്റ്റിൽ 2021 ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. എൽജിഎസ് പട്ടിക് ആഗസ്റ്റ് വരെ നീട്ടിയതിനാൽ ഏപ്രിൽ-മെയ്യിലെ ഒഴിവുകളലും നിയമനം കിട്ടുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്യോഗാർത്ഥികളെ മറയാക്കി പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയസമരമെന്നും പിണറായി വിമർശിച്ചു. അതിന്‍റെ അപകടം ഉദ്യോഗാർത്ഥികൾ തിരിച്ചറിയണം. സാധ്യമായതെല്ലാം ചെയ്തെന്ന് പറഞ്ഞ പിണറായി ചർച്ചക്ക് സർക്കാർ മുൻകൈ എടുക്കില്ലെന്നും വ്യക്തമാക്കി. സമരക്കാരെ പിന്തുണച്ച് ഈ സർക്കാറിനെ വിമർശിക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കടുപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ.
മുഖ്യമന്ത്രിയായിരിക്കെ സിപിഒ ലിസ്റ്റിൻരെ കാലാവധി മൂന്ന് വർഷത്തിൽ നിന്നും ഒരുവർഷമാക്കി കുറച്ചതും യുഡിഎഫ് കൺവീനറായിരിക്കെ തസ്തിക കുറക്കാൻ ശുപാർശ ചെയ്തതും ഓർമ്മിപ്പിച്ചാണ് ഉമ്മൻചാണ്ടിക്കെതിരായ കുറ്റപ്പെടുത്തൽ. ഈ സർക്കാർ കാലത്ത് 1,57909 തസ്തികകളിൽ നിയമനശുപാർശ നൽകി. മുൻ സർക്കാർ 5910 താൽക്കാലിക സ്ഥിരപ്പെടുത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ സർക്കാർ കാലത്തെ സ്ഥിരപ്പെടുത്തൽ കണക്ക് പറഞ്ഞില്ല.
അതേസമയം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പൊതു തൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, വിഷണു സുനിൽ പന്തളവുമാണ് ഹർജിക്കാർ. പി എസ് സി യിൽ നിരവധി ഉദ്യോഗാർത്ഥികൾ ജോലിയ്ക്കായി കാത്തിരിക്കെയാണ് പിൻവാതിൽ നിയമനം. സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസവും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാൽ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് പൊതു താൽപ്പര്യ ഹർജി പരിഗണിക്കുന്നത്.