ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ പേർസ്പെക്ടീവ് പ്ലീനിങ് ഡിവിഷൻ ചീഫ് തസ്തയിൽ യോഗ്യത നിശ്ചയിച്ചതിലും വീഴ്ചയെന്ന് പരാതി. പരീക്ഷയെഴുതിയ 80 പേരിൽ 79 പേരെയും വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് പറഞ്ഞ് അയോഗ്യരാക്കി. ഒരാൾക്ക് മാത്രം നിയമനം.
തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷയിലെ മറ്റൊരു ക്രമക്കേട് കൂടി പുറത്തവരുന്നു. പേർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിക്കുന്നതിൽ വൻ വീഴ്ചയെന്നാണ് ഉയരുന്ന പരാതി. ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദമുള്ളവരെ, സ്റ്റാറ്റിസ്റ്റിക്സ് എക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താൽ ഒഴിവാക്കി. പരീക്ഷയെഴുതിയ 80 ഉദ്യോഗാർത്ഥികളിൽ 79 പേരെയും വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് പറഞ്ഞ് അയോഗ്യരാക്കി. ഒരാളെ മാത്രം ഉൾപ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് പട്ടിക പ്രസിദ്ധികരിച്ചത്. സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സിന്റെ ഭാഗമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. കുറഞ്ഞ യോഗ്യതയായ ഡിപ്ലോമ വേണമെന്ന് പറയുന്നത് പിഴവാണെന്നും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. യോഗ്യത നിശ്ചയിക്കുന്നതിൽ പിഎസ്‍സിക്ക് പിഴവ് പറ്റിയെന്നും ആരോപണം.
പിഎസ്‍സി വിവാദത്തിൽ സർക്കാരിന് അതൃപ്തി
പിഎസ്‍സി നിയമന വിവാദത്തിൽ സർക്കാരിന് അതൃപ്തി. സുപ്രധാന തസ്തികകളുടെ അടക്കം നിയമനങ്ങളിൽ തുടർച്ചയായ പരാതി ഉയരുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. നിരവധി പരാതികളാണ് നിയമനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കിട്ടിയത്. ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ നടന്ന മൂല്യ നിർണയ പിഴവിൽ ആഭ്യന്തര ആഭ്യന്തര അന്വേഷണ പുരോഗതി നോക്കി തുടർ നടപടിക്കാണ് സർക്കാർ ആലോചന. ഏഷ്യാനെറ്റ് ന്യൂസാണ് നിയമന ക്രമക്കേട് പുറത്ത് കൊണ്ടുവന്നത്.


