സ്വര്‍ണക്കടത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ സ്പീക്കര്‍ ജയിലിൽ പോകുമെന്ന് പിടി തോമസ്
സ്പീക്കറുടെ നിരവധി വിദേശയാത്രകളിൽ ഡോളര്‍ കടത്തിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ ഇതിനോടകം ചോദ്യംചെയ്തു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നാൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ് എംഎൽഎ. സ്പീക്കര്‍ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ എം.ഉമ്മര്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു പി.ടി.തോമസ് എംഎൽഎ.
സ്വര്‍ണക്കടത്ത് - ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇതിനോടകം കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്. സഭാ സമ്മേളനം കഴിഞ്ഞാൽ സ്പീക്കറേയും ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നതെന്നും പിടി തോമസ് പറഞ്ഞു.
പിടി തോമസിൻ്റെ വാക്കുകൾ
ഭരണഘടനാസ്ഥാപനം സ്വര്‍ണക്കള്ളകടത്തിലും ഡോളര്‍ കടത്തിലും ഉൾപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. സ്പീക്കറുടെ നിരവധി വിദേശയാത്രകളിൽ ഡോളര്‍ കടത്തിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ ഇതിനോടകം ചോദ്യംചെയ്തു. സഭാ സമ്മേളനം കഴിഞ്ഞാൽ സ്പീക്കറേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങളിൽ നിന്നും മനസിലാവുന്നത്. നിയമസഭയുടെ പവിത്രത എടുത്തു പറഞ്ഞു സ്പീക്കര്‍ക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കരുത്.
പ്രതിപക്ഷനേതാവിനെതിരെ ഒരു കള്ളുക്കച്ചവടക്കാരൻ പരാതി പറഞ്ഞതിന് പിറ്റേദിവസം തന്നെ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി കൊടുത്തു. ലക്ഷങ്ങൾ ചിലവഴിച്ചാണ് സഭാ ടിവി സജ്ജമാക്കിയത് എന്നാൽ ചിലവില്ലാതെയാണ് ഇതെല്ലാം ചെയ്തത് എന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ശങ്കരനാരായണൻ തമ്പി ഹാൾ മോടിപിടിപ്പിക്കാൻ അനാവശ്യമായി പണം ചിലവഴിച്ചു.
72 കോടിക്ക് രൂപയ്ക്കാണ് കേരള നിയമസഭ നിര്‍മ്മിച്ചത്. അതിലേറെ പണം ഈ സ്പീക്കര്‍ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരാണ് മുഖ്യമന്ത്രിയേയും സ്പീക്കറേയും ഏറ്റെടുത്തത്. ഈ സ്പീക്കറെ തെരഞ്ഞെടുക്കുന്ന ദിവസം രാജഗോപാൽ പറഞ്ഞത് രാമനും കൃഷ്ണനും പേരില്ലുള്ളതിനാൽ പിന്തുണയ്ക്കുന്നു എന്നാണ് അദ്ദേഹത്തിന് പോലും ഇപ്പോൾ സ്പീക്കറെ തള്ളിപ്പറയേണ്ടി വരുന്നു. നിഷ്പക്ഷമായ ഒരു അന്വേഷണം വന്നാൽ സ്പീക്കര്‍ ജയിലിൽ പോകേണ്ടി വരും.