പുഷ്‍പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം

ബെംഗളൂരു: പുഷ്‍പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. മജിസ്ട്രേറ്റ് കോടതിയിൽ ഹൈദരാബാദ് പൊലീസ് സമർപ്പിച്ച കുറ്റ പത്രത്തിലാണ് അല്ലു അർജുനെ പ്രതി ചേർത്തിരിക്കുന്നത്. അപകടം നടന്ന സന്ധ്യ തിയേറ്ററിന്‍റെ ഉടമയാണ് ഒന്നാംപ്രതി. അല്ലു അർജുന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കേസില്‍ ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2024 ഡിസംബർ 4 നായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വർഷം ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പിറ്റേന്ന് രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു.