പുത്തുമലയില്‍ ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടേയും അല്ല; ഡിഎന്‍എ ഫലം പുറത്ത്
പുത്തമലക്ക് സമീപമുള്ള സൂചിപ്പാറവെള്ളചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ ഫലമാണ് പുറത്ത് വന്നത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡിഎൻഎയുമായി ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം.
വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎൻഎ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായത്.
പുത്തമലക്ക് സമീപമുള്ള സൂചിപ്പാറവെള്ളചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ ഫലമാണ് പുറത്ത് വന്നത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡിഎൻഎയുമായി ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം. പ്രദേശത്ത് മറവ് ചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയിൽ ഒഴുകിയെത്തിയത് ആയിരിക്കാം ഇതെന്നാണ് പൊലീസ് നിഗമനം.
കണക്കിൽ ഉൾപ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലിൽ അകപ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുത്തുമല ഉരുൾപൊട്ടലിൽ 17 പേരായിരുന്നു അകപ്പെട്ടത്. ഇതിൽ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. 6 മാസത്തിന് ശേഷമാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ ഇപ്പോൾ ഡിഎൻഎ ഫലം വന്ന മൃതദേഹം കണ്ടെത്തിയത്.
കണ്ണൂരിലെ ഫോറൻസിക് ലാബിൽ നിന്ന് ഡിഎൻഎ ഫലം വൈകുന്നതിനെതിരെ കാണാതായവരുടെ ബന്ധുക്കൾ നേരത്തെ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. കാണാതായവർ മരിച്ചതായി കണക്കാക്കി ഇവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം കൈമാറിയിരുന്നു.