വികസന വിഷയങ്ങളിൽ തന്നെയാകും തുടർന്നും ചർച്ചകളെന്ന് എൽഡി എഫും വ്യക്തമാക്കുന്നു. വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്ന് ഇരുമുന്നണികളും പറയുമ്പോഴും സൈബർ സംഘങ്ങൾ പിൻമാറുന്നില്ല.
കോട്ടയം: പുതുപ്പള്ളിയിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും പ്രചാരണ അജണ്ടകൾ ഉറപ്പിക്കുകയാണ്. സമൃതി യാത്രകളിലൂടെ ഉമ്മൻചാണ്ടി ഓർമ്മകൾ പുതുപ്പള്ളിയിൽ യുഡിഎഫ് സജീവമാക്കുന്നു. വികസന വിഷയങ്ങളിൽ തന്നെയാകും തുടർന്നും ചർച്ചകളെന്ന് എൽഡി എഫും വ്യക്തമാക്കുന്നു. വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്ന് ഇരുമുന്നണികളും പറയുമ്പോഴും സൈബർ സംഘങ്ങൾ പിൻമാറുന്നില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ബാക്കിയുള്ളത് ഒരാഴ്ച. എതിരാളിയുടെ അവസാന അടവുകളിലെന്തൊക്കെയെന്നതാണ് മത്സര രംഗത്തുള്ളവരുടെ ആകാംക്ഷ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലെ സഹതാപ വികാരം ഉച്ചസ്ഥായിയിൽ നിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനെ രംഗത്തിറക്കി അനുകൂല വികാരം ഉറപ്പിക്കുന്നതിൽ യുഡിഎഫ് ആദ്യ ലാപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ലാപ്പിൽ മണ്ഡലത്തിൽ പരിചിത മുഖമായ ജയ്ക്കിന്‍റെ രംഗപ്രവേശവും വികസന വിഷയങ്ങളിലേക്ക് മാറിയ ചർച്ചകളും എൽഡിഎഫ് ക്യാമ്പിനും ഊർജ്ജമായി. വികസന വിഷയത്തിൽ എൽഡിഎഫിന്‍റെ വഴിയെ യുഡിഎഫ് ഒരുവേള ചുവടുമാറിയെങ്കിലും ഉമ്മൻചാണ്ടിയുടെ നാൽപതാം ചരമദിനത്തിലെ സ്മൃതി യാത്രയിലൂടെ മടങ്ങിവന്നിരിക്കുന്നു.
സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നു, വിവാദങ്ങൾ മറുപടി അർഹിക്കുന്നില്ല: ചാണ്ടി ഉമ്മൻ
ഉമ്മൻചാണ്ടിക്ക് നൽകിയ ചികിത്സയെ ചൊല്ലി തുടക്കത്തിലെ സിപിഎം ഉയർത്തിയ ആരോപണങ്ങൾ എൽഡിഎഫിനെ തന്നെ തിരിഞ്ഞ് കൊത്തിയിരുന്നു. ഇതിൽ നിന്നും പിന്മാറിയ ഉടൻ യുഡിഎഫ് തിരിച്ചടിച്ചത് ജയ്ക്ക് സി തോമസിന്‍റെ സ്വത്തുയർത്തിയുള്ള വിവാദങ്ങളിലൂടെയാണ്. വ്യക്തി അധിക്ഷേപങ്ങൾ അവസാനിച്ചു എന്ന് കരുതിയിടത്താണ് അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം ശക്തമാകുന്നത്. സൈബർ ഇടങ്ങളിലെ ഈ അധിക്ഷേപങ്ങൾ മുന്നണികളുടെ പ്രചാരണ പദ്ധതികളെ ദുർബലപ്പെടുത്തുന്നതും യുഡിഎഫ് എൽഡിഎഫ് നേതൃത്വങ്ങൾക്ക് തലവേദനയാണ്.
