'യുഡിഎഫുകാർ വധഭീഷണി മുഴക്കി', അപ്പന്‍കാപ്പ് കോളനി സന്ദര്‍ശിച്ചിട്ടില്ലെന്ന് പിവി അന്‍വര്‍
യുഡിഎഫ് ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും മദ്യവും പണവും നല്‍കി സ്വാധീനിക്കുന്നത് യുഡിഎഫ് ശൈലിയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം: മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനി സന്ദര്‍ശിച്ചിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. പ്രദേശത്ത് എത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. ആര്യാടന്‍റെ തട്ടകമാണെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെന്നും എംഎല്‍എ ആരോപിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നും കൈയേറ്റത്തില്‍ എംഎല്‍എ ആക്രമണത്തില്‍ ഗണ്‍മാന് പരിക്ക് പറ്റുവെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും മദ്യവും പണവും നല്‍കി സ്വാധീനിക്കുന്നത് യുഡിഎഫ് ശൈലിയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി 11 മണിയോടെ അപ്പൻകാപ്പ് കോളനിക്ക് സമീപം പി വി അൻവർ എംഎൽഎയെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് ചെറിയ തോതിൽ സംഘർഷമുണ്ടായത്. അർദ്ധരാത്രിയോടെ ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ എംഎൽഎയെ തടഞ്ഞത്. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എംഎൽഎ എത്തിയത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.