പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.

തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങിയാണ് പ്രചാരണ പരിപാടിക്കിടെ ശ്രീലേഖ വേദിവിട്ടിറങ്ങിയത്.

വാർത്ത ലജ്ജാകരമാണെന്ന് ശ്രീലേഖ പ്രതികരിച്ചു. സഹോദര തുല്യനായ കെ സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ താല്പര്യമില്ല. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും അവർ പറഞ്ഞു.

തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിക്കുകയായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming