പാർട്ടി നടപടി അംഗീകരിക്കുന്നു; വാർത്താസമ്മേളനം തടസ്സപ്പെടുത്തിയതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും റാഫി
പാർട്ടിക്ക് വിരുദ്ധമായിട്ടായിരുന്നു മുഈൻ അലി തങ്ങളുടെ വാക്കുകൾ. അതാണ് താൻ തടസ്സപ്പെടുത്തിയത്. മുഈൻ അലി തങ്ങൾക്കെതിരെ കൂടുതൽ കാര്യങ്ങൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ വെളിപ്പെടുത്തും.
കോഴിക്കോട്: തന്നെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത നടപടി അംഗീകരിക്കുന്നെന്ന് മുസ്ലീം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവ്. വാർത്താസമ്മേളനം താൻ തടസ്സപ്പെടുത്തിയതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല. താൻ ഉപയോഗിച്ച പദങ്ങളിലാണ് തെറ്റെന്നും റാഫി പ്രതികരിച്ചു.
പാർട്ടിക്ക് വിരുദ്ധമായിട്ടായിരുന്നു മുഈൻ അലി തങ്ങളുടെ വാക്കുകൾ. അതാണ് താൻ തടസ്സപ്പെടുത്തിയത്. മുഈൻ അലി തങ്ങൾക്കെതിരെ കൂടുതൽ കാര്യങ്ങൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ വെളിപ്പെടുത്തും. തന്നെ തെരുവുഗുണ്ടയെന്നു വിളിച്ച കെ ടി ജലീൽ തന്റെ കൈയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ഇതുവരെ റെസീപ്റ്റ് പോലും തന്നില്ലെന്നും റാഫി പറഞ്ഞു.
മുഈൻ അലി നടത്തിയ വാർത്താസമ്മേളനം തടസപ്പെടുത്തിയതിനാണ് റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. മുഈൻ അലിയെ അസഭ്യം പറഞ്ഞതിനാണ് നടപടി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർക്കെതിരെ മുഈൻ അലി നടത്തിയ വിമർശനങ്ങളാണ് റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈൻ അലിക്കെതിരെ വിമർശനമുന്നയിച്ചു. ലീഗിൽ നിന്ന് എല്ലാമായിട്ട് പാർട്ടിയെ തള്ളിപ്പറയുന്നോ എന്ന് ചോദിച്ച റാഫി, യുസ്‍ലസ് എന്നടക്കം വിളിച്ചുപറഞ്ഞു. പ്രകോപനമുണ്ടായതോടെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
റാഫി പുതിയകടവ് ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെയും പ്രതിയാണ്. 2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാർത്ത നൽകിയതിനെത്തുടർന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്ന് കല്ലേറുണ്ടായിരുന്നു.