പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്നും ഇത്തരം വാദങ്ങൾ പ്രധാനമന്ത്രിക്ക് ക്ഷീണമാകുമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട്: പീഡനക്കേസിൽപ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഈശ്വര്‍ രം​ഗത്ത്. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ഇത്തരം വാദങ്ങള്‍ പ്രധാനമന്ത്രിക്ക് ക്ഷീണമാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. താഴെ കോടതി മുതൽ സുപ്രീം കോടതി വരെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നൽകിയത്. രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങൾ രാഹുലിനൊപ്പമാണ്. ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങൾ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു. പാലക്കാട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചത്. പാലക്കാട് എം.എല്‍.എ സ്ത്രീസുരക്ഷക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുലും രം​ഗത്തെത്തി.