ഈ തെരഞ്ഞെടുപ്പിലെ അടവ് പാളി എന്ന് ഇടതുമുന്നണിക്ക് മനസ്സിലായിട്ടുണ്ട്. ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് ഉള്ള തരത്തിലാണ് പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. അത് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയെ ഇപ്പോൾ വിമർശിക്കുന്നത്.

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ജനപിന്തുണ ഉള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുൽ ഗാന്ധി ഇരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒളിക്കാനും മറയ്ക്കാനും ചിലതുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും രാഹുൽ ഗാന്ധിക്കെതിരെ പറയുന്നത്. രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നതിൽ നമ്പർ വൺ രാഹുൽ ഗാന്ധിയാണ്, അതുകഴിഞ്ഞെ മറ്റാരുമുള്ളൂ. ഈ തെരഞ്ഞെടുപ്പിലെ അടവ് പാളി എന്ന് ഇടതുമുന്നണിക്ക് മനസ്സിലായിട്ടുണ്ട്. ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് ഉള്ള തരത്തിലാണ് പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. അത് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയെ ഇപ്പോൾ വിമർശിക്കുന്നത്. 

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫിന് സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ല. അവരുടെ പാർട്ടി നയം അവർ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് മത്സരിക്കുന്നത് ചീത്ത പേരുണ്ടാകുമെന്ന് അവർക്ക് മനസ്സിലായിക്കാണും. അതേസമയം ജമാഅത്തെ ഇസ്ലാമി ലീഗ് നിയന്ത്രണത്തിൽ ആണെന്ന എ കെ ബാലന്റെ ആരോപണത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ആവർത്തിച്ച് ഉന്നയിക്കുന്ന കാര്യമാണിത്. ജനം ഇതെല്ലാം ആവർത്തിച്ച് തള്ളിയതുമാണ്. പിന്നെയും ഈ കാര്യം പറയുന്നത് ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ പറഞ്ഞ് ജനപിന്തുണ ഇല്ലാതാക്കാൻ കഴിയില്ല. മാറിമാറി വിഭജനനയം പരീക്ഷിക്കുകയാണ് സിപിഎം ഇപ്പോൾ ചെയ്യുന്നത്. എങ്ങനെ സാമുദായിക വിഭജനം ഉണ്ടാക്കി മുതലാക്കാൻ കഴിയും എന്നാണ് അവർ നോക്കുന്നത്. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുന്നത് അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. വെൽഫെയർ പാർട്ടി എത്രയോ തവണ വാർത്താ സമ്മേളനം വിളിച്ച് എൽഡിഎഫിന് പിന്തുണച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.