'പഠിച്ചുയരാൻ കൂടെയുണ്ട്'; ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി 350 സ്‍മാർട്ട് ടിവികളെത്തിച്ച് രാഹുല്‍ ഗാന്ധി
ആദിവാസി കോളനികളികളിലെ കുട്ടികളുടെ പഠനം ലക്ഷ്യമിട്ടാണ് ഇത്രയധികം ടിവികൾ രാഹുൽ എത്തിച്ചത്. ‘പഠിച്ചുയരാൻ കൂടെയുണ്ട്’ എന്നാണ് ഈ ദൗത്യത്തിന് കോൺഗ്രസ് നൽകിയിരിക്കുന്ന പേര്.
വയനാട്: വയനാട് മണ്ഡലത്തിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത ആദിവാസി വിദ്യാർഥികൾക്ക് സ്മാര്‍ട്ട് ടിവികള്‍ എത്തിച്ച് നല്‍കി രാഹുല്‍ ഗാന്ധി എംപി. തന്‍റെ മണ്ഡലത്തിൽ ആദിവാസി മേഖലയിലെ പഠനകേന്ദ്രങ്ങൾക്കായാണ് രാഹുല്‍ 350 സ്‍മാർട്ട് ടിവികള്‍ എത്തിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ ഫേസ്ബുക്ക് പേജീലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയിൽ വയനാടിന് വേണ്ടതെല്ലാം എത്തിച്ച രാഹുൽ ഗാന്ധി ഇപ്പോൾ കുട്ടികളുടെ പഠനത്തിന് സ്മാർട്ട് ടിവികൾ എത്തിച്ചുനൽകിയെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. 350 സ്മാർട്ട് ടിവികളാണ് രാഹുൽ എത്തിച്ചിരിക്കുന്നത്. ഇതിൽ 125 ടിവികൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലും ബാക്കി 225 ടിവികൾ വയനാട് ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു.
ആദിവാസി കോളനികളികളിലെ കുട്ടികളുടെ പഠനം ലക്ഷ്യമിട്ടാണ് ഇത്രയധികം ടിവികൾ രാഹുൽ എത്തിച്ചത്. ‘പഠിച്ചുയരാൻ കൂടെയുണ്ട്’ എന്നാണ് ഈ ദൗത്യത്തിന് കോൺഗ്രസ് നൽകിയിരിക്കുന്ന പേര്. കൊവിഡ് കാലത്ത് ഇതിനകം തന്നെ സമാനതകളില്ലാത്ത സ്വാന്തന പ്രവർത്തനങ്ങളാണ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ ചെയ്തതെന്ന് ഉമ്മൻ ചാണ്ടി കുറിച്ചു.