യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കോഴിക്കോട് എത്തും. ഈ പരിപാടിയിൽ ക്ഷേമ പെൻഷൻ വർദ്ധന, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ 'ഗ്യാരണ്ടി കാർഡ്' അദ്ദേഹം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചരണത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനവ്യാപക പര്യടനത്തിനായി രാഹുൽ ഗാന്ധി എത്തുന്നത്. വിവിധ മണ്ഡലങ്ങളിലായി പൊതുയോഗങ്ങളും പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകളും ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കോഴിക്കോട് നടക്കുന്ന പരിപാടിയിൽ യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന ‘ഗ്യാരണ്ടി കാർഡ്’ രാഹുൽ ഗാന്ധി അവതരിപ്പിക്കുമെന്നാണ് സൂചന. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര, ക്ഷേമ പെൻഷൻ തുക 3000 രൂപയാക്കും, യുവസംരംഭകർക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളടക്കം ഗ്യാരണ്ടി കാർഡിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിലൂടെ പാർട്ടിക്ക് ഉറപ്പുള്ള വോട്ടുകൾ കൂടാതെ മറ്റു വോട്ടർമാരെക്കൂടി ആകർഷിക്കാനാണ് മുന്നണിയുടെ ശ്രമം. ദേശീയ- സംസ്ഥാന തലത്തിലെ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. കോൺഗ്രസ് മുഖ്യ കക്ഷിയായ യുഡിഎഫിൽ പ്രചാരണത്തിന്റെ കേന്ദ്രമായി രാഹുൽ ഗാന്ധിയെ നിർത്തുകയാണ് ലക്ഷ്യം. ഇതിലൂടെ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം ഉറപ്പാക്കാനാണ് മുന്നണിയുടെ നീക്കം.
