ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ഇന്ത്യയിൽ നിരോധിച്ചു. സംസ്ഥാന സർക്കാരും സൈബർ സെല്ലുമാണ് ഇതിന് പിന്നിലെന്ന് രാഹുൽ ആരോപിച്ചു.  

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും പൊലീസ് സൈബർ സെല്ലിന്റെയും ഔദ്യോഗിക നിർദ്ദേശപ്രകാരമാണ് വീഡിയോ ഇന്ത്യയിൽ നിരോധിച്ചതെന്ന് രാഹുൽ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഈ വിവരം പുറത്തുവിട്ടത്.

'ശബരിമല സ്വർണ്ണക്കൊള്ളയെ പറ്റി ഇന്നലെ ഇട്ട വീഡിയോ സംസ്ഥാന സർക്കാരിന്റെയും സൈബർ സെല്ലിന്റെയും നിർദ്ദേശ പ്രകാരം ഇൻസ്റ്റഗ്രാമിൽ നിന്ന് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു" എന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ പേടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സൈബർ ഇടത്തിൽ വീഡിയോ നിരോധിച്ചാലും ജനങ്ങളുടെ മനസ്സിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. "സ്വർണ്ണം കട്ടവൻ ആരപ്പാ, സഖാക്കളാണെ അയ്യപ്പാ" എന്ന വരികൾ കുറിച്ചുകൊണ്ടാണ് രാഹുൽ കുറിപ്പ് പങ്കുവച്ചത്. അതേസമയം, ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടില്ല.

ശബരിമലയിലെ സ്വർണ്ണാഭരണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചില ആരോപണങ്ങളെ മുൻനിർത്തിയാണ് രാഹുൽ വീഡിയോ തയ്യാറാക്കിയിരുന്നത്. ഇതിൽ സർക്കാരിനെതിരെയും ഭരണകക്ഷിക്കെതിരെയും കടുത്ത വിമർശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ പ്രചാരണം ആരംഭിച്ചു. വീഡിയോ നീക്കം ചെയ്തതിൽ സൈബർ സെല്ലിന്റെയോ സർക്കാരിന്റെയോ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണോ അതോ പരാതിയുടെ അടിസ്ഥാനത്തിലാണോ നടപടിയെന്ന് വ്യക്തമല്ല.