സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും, ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു
എറണാകുളം ജില്ലയിൽ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചത്. 202 കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. 60 വയസിന് മുകളിൽ ഉള്ളവർക്കായി രണ്ട് പ്രത്യേക ക്യാമ്പുകൾ തുറന്നു.
കൊച്ചി/വയനാട്: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായതിനെത്തുടര്‍ന്ന് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് പുരോഗമിക്കുകയാണ്. എറണാകുളം ജില്ലയിൽ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചത്. 202 കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. 60 വയസിന് മുകളിൽ ഉള്ളവർക്കായി രണ്ട് പ്രത്യേക ക്യാമ്പുകൾ തുറന്നു.
കോതമംഗലം, പറവൂർ, കൊച്ചി താലൂക്കുകളിലാണ് ഏറ്റവുമധികം ആളുകൾ ക്യാമ്പുകളിൽ ഉള്ളത്. മൂവാറ്റുപുഴയാർ കരകവിഞ്ഞു. നഗരസഭ വാർഡ് 24 ലെ ആനിക്കാകുടി കോളനിയിൽ വെള്ളം കയറി. കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മൂവാറ്റുപുഴ ഇലാഹിയ കോളനി 17 കുടുംബങ്ങളെ ജെബി സ്കൂളിലേക്ക് മാറ്റി. പെരുമ്പാവൂർ പാത്തിതോട് കരകവിഞ്ഞു. കണ്ടന്തറയിൽ വീടുകളിൽ വെള്ളം കയറി. ബിവറേജസ് ഔട്ട് ലെറ്റിൽ വെള്ളം കയറി. മദ്യകുപ്പികൾ മുകൾനിലയിലെ പ്രീമിയം കൗണ്ടറിലേക്ക് മാറ്റുന്നത് പുരോഗമിക്കുന്നു. ശബരിമല ഉൾവനത്തിൽ ഉരുൾപ്പൊട്ടിയതായി സൂചനയുണ്ട്. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ വൻ മരങ്ങൾ ഒഴുകിയെത്തുന്നുവെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 49 ആയി. 2348 പേരെ മാറ്റിപാർപ്പിച്ചു. ഇവരിൽ 1138 പേർ ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ്.