താമരശ്ശേരി ചുരത്തിൽ മഴ തുടരുന്നതിനാൽ ഗതാ​ഗത നിയന്ത്രണം തുടരുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചെറിയ മഴ തുടരുന്നതിനാൽ ​ഗതാ​ഗത നിയന്ത്രണം തുടരുന്നു. ചുരത്തിലൂടെ മൾട്ടി ആക്‌സിൽ ഒഴികെയുള്ള വാഹനങ്ങൾ മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങൾ അടിവാരത്ത് തടയുന്നതിനാൽ നിരവധി ചരക്ക് ലോറികൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ താമരശ്ശേരി ചുരം നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നത്. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടിരുന്നു. എന്നാൽ ഇന്ന് ചരക്കുലോറികൾക്ക് നിയന്ത്രണമുണ്ട്. പൊലീസിന്റെ നിയന്ത്രണത്തോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വ്യാഴാഴ്ചയും ചുരം വ്യൂപോയന്റിനുസമീപം മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കളക്ടര്‍മാര്‍ ഉത്തരവിടുകയായിരുന്നു. പിന്നീട് കോഴിക്കോട് കളക്ടര്‍ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു. റോഡിലേക്ക് വീണ മണ്ണ് നീക്കിയതിന് ശേഷമാണ് കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ള വാഹനങ്ങൾ കയറ്റിവിട്ടത്.