കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്

തിരുവനന്തപുരം: ഗവർണർ - സർക്കാർ പോരിനിടെ തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രാജ്ഭവൻ ഇടപെട്ടു. സംഭവത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിർദ്ദേശം നൽകി. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദ്ദേശം നൽകിയത്. എസ്എഫ്ഐയുടെ പേരിലാണ് വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്.

അതേസമയം രാജ്ഭവൻ ഇടപെട്ടതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ കോളേജ് കവാടത്തിലെ ബാനർ നീക്കി. ഗവർണർക്കെതിരായ പ്രക്ഷോഭം ഇടതുമുന്നണി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്യാമ്പസുകളിൽ എസ്എഫ്ഐ യും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

YouTube video player

എസ്എഫ്ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോളേജിന് മുന്നിൽ ഈ നിലയിൽ ബാനർ ഉയർത്തിയത്. പിന്നാലെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതേത്തുടർന്നാണ് രാജ്ഭവൻ സംഭവത്തിൽ ഇടപെട്ടത്. പ്രിൻസിപ്പലിനോട് വിശദീകരണം തേടണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ബാനർ നീക്കം ചെയ്യുകയായിരുന്നു.