മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
തിരുവനന്തപുരം: രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിലാണെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അതേസമയം, തിരുവനന്തപുരത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചത്. എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ താന്‍ തോല്‍ക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു ലക്ഷം വോട്ടിനാണ് ജയിച്ചത്. അതിനാല്‍ എക്സിറ്റ് പോളുകള്‍ കാര്യമാക്കേണ്ടെന്നും തരൂര്‍ പറഞ്ഞു.
മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നാളത്തെ ജനവിധിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ദക്ഷിണേന്ത്യയിൽ ഇതുവരെ ഇല്ലാത്ത മുന്നേറ്റം ഉണ്ടാകും. കേരളത്തിലും ബിജെപി നേട്ടമുണ്ടാക്കും. വികസനത്തിനാണ് ജനം വോട്ട് ചെയ്തത്. അല്ലാതെ നുണയുടെ രാഷ്ട്രീയത്തിന് അല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മൂന്നാം മോദി സർക്കാർ വരുമെന്നാണ് എക്സിറ്റ് പോളിൽ കാണുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശം. ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ തോൽക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഒരു ലക്ഷം വോട്ടിനാണ് വിജയിച്ചത്. ബൂത്തിൽ ഇരിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഇല്ലെന്ന പരാതി കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും കേട്ടിട്ടുണ്ട്. ചില പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ ഉണ്ട് എന്നത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
