നേമത്ത് പരസ്യ സംവാദത്തിന് ആവശ്യപ്പെട്ട സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ വെല്ലുവിളി ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തള്ളി. സംവാദം ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് പറഞ്ഞ അദ്ദേഹം, സംവാദത്തിന് ധൈര്യമുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു.

തിരുവനന്തപുരം: നേമത്ത് പരസ്യ സംവാദത്തിന് തീയതിയും സ്ഥലവും അറിയിക്കാൻ ആവശ്യപ്പെട്ട സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. സംവാദം ചർച്ചയാക്കുന്നത് ജനശ്രദ്ധ തരിക്കാനാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ചു. ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യവും നട്ടെല്ലും ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

സംവാദം ഒന്നും പ്രാധാനപ്പെട്ട വിഷയമല്ലെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും ആവർത്തിച്ച രാജീവ് ചന്ദ്രശേഖർ, വി ശിവൻകുട്ടി പലതിനും മറുപടി പറയണമെന്നും പറഞ്ഞു. സംവാദത്തിന് താനാണ് വെല്ലുവിളിച്ചതെന്നും തനിക്ക് താത്പര്യമുണ്ടെങ്കിൽ താൻ തന്നെ ശിവൻകുട്ടിയെ വിളിച്ചോളാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംവാദം നടക്കുകയാണെങ്കിൽ. വി ശിവൻകുട്ടി മാത്രം പോരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങൾ വഴി ഗിമ്മിക്ക് ആയിട്ടല്ല സംവാദം. ഞാൻ ശിവൻകുട്ടിയോട് വിളിച്ച് പറയാം. മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.