വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു.
കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കണമായിരുന്നു. അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കളുണ്ടോ, അതെവിടെയാണ് സൂക്ഷിക്കുന്നതെന്നെല്ലാം പൊലീസ് ആദ്യം പരിശോധിക്കേണ്ടതുണ്ടായിരുന്നു. തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം. ഇത്തരം ഒരു അപകടം ആർത്തിക്കാൻ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ക്ഷണിച്ചു വരുത്തിയ അപകടമാണുണ്ടായതെന്നും പടക്കം കൈകാര്യം ചെയ്ത രീതിയിൽ അശ്രദ്ധയുണ്ടായെന്നും കാസർകോട്ടെ സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും പ്രതികരിച്ചു. ഇത്തരം ഒരു അപകടം ഇനിയുണ്ടാകരുത്. അതിനാവശ്യമായ നടപടികൾ ഉണ്ടാകണം. പൊലീസ് കേസെടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തണം. വെടിക്കെട്ട് നടത്താൻ ആരാണ് അനുമതി നൽകിയത്?. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരിൽ 97 പേരാണ് ചികിത്സയിലുള്ളത്. എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
