താൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ലഭിച്ചാൽ സ്വീകരിക്കുമെന്നും ജി. സുധാകരൻ നിലപാട് വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച അദ്ദേഹം, സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങൾ ആളുകളുടെ മനസ്സിലുള്ളത് പുറത്തുവരുന്നതാണെന്നും കൂട്ടിച്ചേർത്തു.

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ തന്റെ നിലപാട് വ്യക്തമാക്കി ജി. സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിൽ നിന്ന് ആരും തന്നെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ സന്ദർശിച്ചതിൽ ഒരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ല.

സിപിഎം ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പോഴായാലും മനസ്സിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നും താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.