മോദിയും ഐസകും തമ്മിൽ എന്ത് വ്യത്യാസം? ഉദ്യോഗാർത്ഥികളെ യുഡിഎഫ് പിന്തുണക്കും; ധനമന്ത്രിക്കെതിരെ ചെന്നിത്തല
മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് വിശ്വാസ മേത്തയുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു
പാലക്കാട്: ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മണ്ണെണ്ണ സമരത്തെ വിമർശിച്ച ധനമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന് സമരങ്ങളാട് അലർജിയും പുച്ഛവുമാണ്. ഭരണം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ഇങ്ങിനെ. പ്രതിഷേധിക്കുന്നവരെ സമര ജീവികൾ എന്ന് വിളിക്കുന്ന മോഡിയും ഐസക്കും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? ചെറുപ്പക്കാരുടെ സമരത്തെ യുഡിഎഫ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രക്കായി പാലക്കാടെത്തിയ അദ്ദേഹം വാളയാറിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് വിശ്വാസ മേത്തയുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച മിനിട്സിൽ ഇന്ന് രാവിലെയാണ് ഒപ്പിട്ടതെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷം മനപൂർവം കുത്തിപ്പൊക്കി ഇളക്കി വിടുന്ന സമരമാണിതെന്നായിരുന്നു ഇന്നലെ സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന മണ്ണെണ്ണ ഒഴിച്ചുള്ള ആത്മഹത്യാ ശ്രമത്തെ ധനമന്ത്രി തോമസ് ഐസക് വിമർശിച്ചത്. ചില ഉദ്യോഗാർത്ഥികൾ പ്രതിപക്ഷത്തിന്റെ കരുക്കളായി മാറുന്നു. യുഡിഎഫ് പ്രേരണയിലാണ് സമരം നടക്കുന്നത്. ഉദ്യോഗാർത്ഥികളെ ഇളക്കിവിടുകയാണ്. വിജ്ഞാപനം ചെയ്ത പോസ്റ്റുകളിലേ നിയമനം നൽകാനാവൂ. എൽഡിഎഫ് സർക്കാരാണ് ഏറ്റവുമധികം നിയമനങ്ങൾ നടത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.