കേസിൽ അറസ്റ്റിലായ യഹ്യ ഖാൻ ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു. 

കോട്ടയം: മാനസിക വൈകല്യമുളള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതിയെ കോട്ടയം പൊലീസ് ഇന്‍റര്‍പോള്‍ സഹായത്തോടെ പിടികൂടി. വിഴിഞ്ഞം സ്വദേശിയായ പ്രതിയെ ഒളിവില്‍ പോയി പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത്. ഒളിവില്‍ കഴിയുന്നതിനിടെ രണ്ടു പെണ്‍കുട്ടികളെ പ്രതി വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

വിഴിഞ്ഞം സ്വദേശിയായ യഹ്യഖാന്‍ 2008ല്‍ പാത്രം വില്‍പ്പനക്കാരന്‍ എന്ന നിലയിലാണ് പാലായിലെത്തിയത്. പാലായിലെ ഒരു വീട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെണ്‍കുട്ടി മാത്രം ഉണ്ടായിരുന്ന സമയത്ത് എത്തിയ യഹിയ ഖാന്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. സംഭവം നടന്ന് ഏറെ വൈകാതെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനു പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങിയ യഹ്യഖാന്‍ മുങ്ങുകയായിരുന്നു.

കേസിന്‍റെ വിചാരണ തുടങ്ങാന്‍ നിശ്ചയിച്ച 2012ലാണ് ഇയാള്‍ മുങ്ങിയ കാര്യം പൊലീസ് അറിഞ്ഞത്. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും വിവരം കിട്ടിയില്ല. കണ്ണൂരിലും മലപ്പുറത്തും ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നെന്ന സൂചന ഒരു വര്‍ഷം മുമ്പാണ് പൊലീസിന് കിട്ടിയത്. വിശദമായ അന്വേഷണത്തില്‍ ഒളിജീവിതത്തിനിടെ ഇയാള്‍ രണ്ടു വിവാഹങ്ങള്‍ കഴിച്ചിരുന്നെന്നും വ്യക്തമായി.

ഇതില്‍ ഒരു പെണ്‍കുട്ടിയുടെ കണ്ണൂരിലെ വീടിന്‍റെ മേല്‍വിലാസത്തില്‍ പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ച യഹ്യഖാന്‍ യുഎഇയിലേക്ക് നാടുകടന്നെന്ന് കണ്ടെത്തിയതോടെ കോട്ടയം എസ്പി കെ.കാര്‍ത്തിക് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇന്‍റര്‍പോള്‍ സഹായം തേടുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ യഹ്യഖാനെ ഇന്‍റര്‍പോള്‍ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചു.

ഇതിനു പിന്നാലെയാണ് ഷാര്‍ജയില്‍ ഇയാള്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇന്‍ര്‍പോള്‍ ഷാര്‍ജയില്‍ തടഞ്ഞുവച്ച പ്രതിയെ പാലാ ഡിവൈഎസ്പി കെ.സദന്‍, പ്രിന്‍സിപ്പല്‍ എസ്ഐ വി.എല്‍.ബിനു എന്നിവരടങ്ങുന്ന സംഘം ഷാര്‍ജയിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷാര്‍ജയില്‍ പരിഭാഷകനായി ജോലി ചെയ്യുകയായിരുന്നു യഹ്യഖാന്‍. കോട്ടയത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കിട്ടിയതോടെ വൈകാതെ കേസിന്‍റെ വിചാരണ തുടങ്ങാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്