ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍.

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.

കേസിൽ ഒളിവിലുള്ള രാഹുൽ തിരുവനന്തപുരത്തെത്തിയിരുന്നു. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.

YouTube video player