മുരിങ്ങൂർ പീഡനകേസ്: വനിതാ കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് മയൂഖ ജോണി
പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും എത്തിയില്ല. കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് മയൂഖ ജോണി വിമര്‍ശിച്ചു.
തൃശ്ശൂര്‍: മുരിങ്ങൂർ പീഡനകേസിൽ വനിതാ കമ്മീഷനെതിരെ വീണ്ടും കായിക താരം മയൂഖ ജോണി. പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും എത്തിയില്ല. കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നത്. ഇന്ന് മൊഴി എടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടും വന്നില്ലെന്ന് മയൂഖ ജോണി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി മയൂഖ ജോണി നേരത്തെ രംഗത്ത് വന്നിരുന്നു.
കേസിൽ പ്രതി ജോൺസന്റെ കുടുംബത്തിൽ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു. പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം പരിശോധിക്കുകയാണ്.അതേസമയം, ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ചുങ്കത്ത് ജോൺസൺ. ബലാത്സംഗക്കേസ് ആയതിനാൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ജോൺസൺ ഒളിവിൽപ്പോയത്. കഴിഞ്ഞ ദിവസം ജോൺസന്റെ മകനിൽ നിന്നും മകളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ഇരുവരും പീഡനത്തിനിരയായ യുവതിയുടെ അടുത്ത സുഹൃത്തുക്കളാണ്.
സിയോൻ സഭയിൽ നിന്ന് പുറത്ത് പോയതിനുള്ള വൈരാഗ്യത്താൽ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ജോൺസന്റെ കുടുംബം പൊലീസിനോട് പറഞ്ഞത്. കേസിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിയിൽ കൂടുതൽ സാഹചര്യ തെളിവുകൾ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽപ്പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. കേസ് അട്ടിമറിച്ചത് സംബന്ധിച്ച് മയൂഖ ജോണി ഉന്നയിച്ച ആരോപണങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. റിപ്പോട്ട് സമപ്പിക്കാൻ സംഘം കൂടുതൽ സമയം തേടിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona