സോളാറില്‍ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗീക പീഡനക്കേസ് ചുമത്തി
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരാണ് പ്രതിപട്ടികയിൽ വന്ന മൂന്ന് പേരും എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എന്നിവർക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തു. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.
ഹൈബി ഈഡനെതിരെ ബലാൽസംഗത്തിനാണ് കേസ്, അടൂർ പ്രകാശിനും, എ.പി.അനിൽകുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കൽ, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവർ നൽകിയ പരാതിയിൽ ഉമ്മൻ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബാലാൽസംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ കേടെുക്കാൻ കഴിയുമോയെന്ന് ക്രൈം ബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നൽകിയ നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാകുന്നത്.
എംഎൽഎമാർക്കെതിരായ എഫ്ഐആർ കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയിൽ ക്രൈം ബ്രാഞ്ച് നൽകി. വിവിധ പാർലമെൻ് മണ്ഡലങ്ങളിൽ പരിഗണിക്കുന്ന എംഎൽഎമാർക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തത് കോണ്‍ഗ്രസിന് മറ്റൊരു തല വേദനയാകും. തെരഞ്ഞടുപ്പിൽ എതിർപക്ഷം വിഷയം ഉന്നയിക്കും എന്നതിന് പുറമേ സ്ഥാനാർത്ഥികള്‍ സ്വന്തം പേരിലുള്ള കേസുകള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷണൻറെ നിർദ്ദേശവും തിരിച്ചടിയാകും.
അതേസമയം ഉമ്മൻചാണ്ടിക്കും, വേണുഗോപാലിനുമെതിരെ കേസെടുത്തുവെങ്കിലും കാര്യമായി തെളിവുകള്‍ ലഭിക്കാത്തിനാൽ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനിയിട്ടില്ല. മാത്രമല്ല തെരെഞ്ഞെടുപ്പിന് മുന്നോട്ടിയായിട്ടുള്ള സ്ഥലമാറ്റത്തോടെ സോളർ പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ മറ്റ് പല ചുമതലകളിലേക്ക് മാറിയതോടെ അന്വേഷണ സംഘം തന്നെ ഇല്ലാതായ അവസ്ഥയിലാണ്.