ബലാത്സംഗത്തിന് ഇരയായ യുവതിയെ മോൻസൻ ഭീഷണിപ്പെടുത്തി; ഇടപെടൽ ബിസിനസ് പങ്കാളിയെ രക്ഷിക്കാൻ
പൊലീസിൽ നൽകിയ പരാതികൾ അപ്പപ്പോൾ മോൻസന് ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. ആലുപ്പുഴയിലെ ശരത്തിനെതിരായ ബലാത്സംഗം പരാതി പിൻവലിക്കാനായിരുന്നു മോൻസൻ്റെ ഭീഷണി.
കൊച്ചി: ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചതായി പരാതി. ഹണിട്രാപ്പിൽ കുടുക്കുമെന്നായിരുന്നു മോൻസൻ്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്.
നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മോൻസൻ പറഞ്ഞു. പെൺകുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകൾ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിൻവലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടർന്നു.
പൊലീസിൽ നൽകിയ പരാതികൾ അപ്പപ്പോൾ മോൻസന് ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. ആലുപ്പുഴയിലെ ശരത്തിനെതിരായ ബലാത്സംഗം പരാതി പിൻവലിക്കാനായിരുന്നു മോൻസൻ്റെ ഭീഷണി. മോൻസൻ മാവുങ്കലിന്‍റെ ബിസിനസ് പങ്കാളിയാണ് ശരത്തിന്‍റെ കുടുംബം. മോൻസൻ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതൽ കള്ളക്കളികൾ പുറത്ത് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ടിപ്പു സുൽത്താന്റെ സിംഹാസനവും ബൈബിളിലെ പഴയനിയമത്തിലെ മോശയുടെ അംശവടിയുമൊക്കെ തന്‍റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നുമായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്.