കോട്ടൂരിലെ ആനക്കുട്ടിയുടെ മരണം അപൂർവ്വ വൈറസ് ബാധിച്ച്, ഒരാനക്കുട്ടിക്ക് കൂടി രോഗലക്ഷണം
നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്.
തിരുവനന്തപുരം: കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. ഹെർപസ് എന്നാണ് ഈ അപൂർവ്വ വൈറസിൻ്റെ പേര്. 10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും
നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. അധികൃതർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കോട്ടൂരിലെ കണ്ണൻ എന്ന ആനക്കുട്ടിക്കും ഇതേ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനിൽ കുമാർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശ്രീക്കുട്ടി തിങ്കളാഴ്ച രാവിലെയോടെ ചെരിയുകയായിരുന്നു.ഒരുവര്‍ഷം മുമ്പ് തെന്മല വനമേഖലയില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ശ്രീക്കുട്ടിയെ ആര്യങ്കാവ് അമ്പനാട് എസ്‌റ്റേറ്റിലെ പാറയിടുക്കില്‍ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കോട്ടൂരെത്തിച്ചത്.