പുനലൂരില്‍ ചരിത്രത്തിലാദ്യമായി താപനില 40 ഡിഗ്രി എത്തി. ഇതോടെ പകല്‍ സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറച്ചു

കൊല്ലം: വേനല്‍ക്കാലം കടുത്തതോടെ കൊല്ലം ജില്ലയില്‍ ജനജീവിതം ദുസഹമായി. കൊല്ലത്തിന്‍റെ കിഴക്കൻ മേഖലകളില്‍ ഈ മാസം ഇതുവരെ 28 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. പുനലൂരില്‍ ചരിത്രത്തിലാദ്യമായി താപനില 40 ഡിഗ്രി എത്തി. ഇതോടെ പകല്‍ സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറച്ചു. രാവിലെ എട്ട് മണി കഴിഞ്ഞാല്‍ പിന്നെ കുടയില്ലാതെ ആരും നഗരത്തിലേക്ക് ഇറങ്ങുന്നില്ല. ശീതളപാനീയങ്ങളും നാരങ്ങവെള്ളവും വില്‍ക്കുന്ന കടകളിലെല്ലാം പൊരിഞ്ഞ തിരക്കാണ്. 

Add Asianetnews as a Preferred SourcegooglePreferred

പുനലൂരില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്ന ചൂട് രേഖപ്പെടുത്തുന്ന മാപിനിയില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് പ്രവചനം. മാര്‍ച്ച് മാസം ശരാശരി താലനില 37 - 38 ഡിഗ്രി സെല്‍ഷ്യസാണ്. കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. വെള്ളമില്ലാത്തതിനാല്‍ കൃഷി കരിഞ്ഞുണങ്ങുന്ന കാഴ്ചയാണ് പലയിടങ്ങളിലും.മുന്നറിയിപ്പുണ്ടായിട്ടും തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കുന്ന സംഭവങ്ങളും പുനലൂരില്‍ കാണാം. മുന്നറിയിപ്പ് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പലയിടത്തും പാളുന്നതാണ് കാണാൻ സാധിക്കുന്നത്.