ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി.
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. നാളെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനിൽ നിന്ന് ലെനിൻ 50000 വും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ബാസിതിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
നിയമനക്കോഴ വിവാദം; പരാതി പൊലീസിന് കൈമാറാൻ വൈകിപ്പിച്ചു, മന്ത്രിയുടെ ഓഫീസിന്‍റെ നടപടി സംശയത്തിൽ
അതേ സമയം, നിയമന കോഴ കേസിൽ മൊഴിയിൽ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസൻ. അഖിൽ മാത്യുവിനാണ് താൻ പണം കൈമാറിയതെന്ന് കണ്ടോൺമെൻറ് പൊലീസിനോട് ഹരിദാസൻ ആവർത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതികൂലമായിട്ടും മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഹരിദാസൻ. ഹരിദാസനും ബാസിതും ചേർന്ന് ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.
ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
നിയമനക്കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ്ജിന്‍റെ ഓഫീസ് പരിസരത്തെ സിസിടി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോഗ്യ വകുപ്പിനെ പിടിച്ചുകുലുക്കിയ കോഴ ആരോപണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണ് കന്‍റോണ്‍മെന്‍റ് പൊലീസിന് കിട്ടിയത്. പൊലീസിന്‍റെ അപേക്ഷയനുസരിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. പരാതിക്കാരനായ ഹരിദാസിന്‍റെ ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഹരിദാസും സുഹൃത്ത് ബാസിതും ആരോഗ്യ മന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് അനക്സ് 2ന് സമീപം നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. എന്നാല്‍ അഖില്‍ മാത്യുവിന്‍റെയോ പണം കൈമാറ്റം നടത്തുന്നതിന്‍റെയോ ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളില്‍ ദൃശ്യങ്ങളുടെ സംബന്ധിച്ച് കൂടുതല്‍ പരിശോധന പൊലീസ് നടത്തും.
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ ആരോപണം; തട്ടിപ്പിന് പിന്നില്‍ അഖിൽ സജീവും ലെനിനുമെന്ന് പൊലീസ് നിഗമനം
