മരണ ശേഷം അസാന്നിധ്യത്തിലും വിശ്വസിയുടെ മനം നിറക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു. വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകൾ. 

ഒരു നൂറ്റാണ്ടിലധികം കാലം ജീവിക്കുക.... ജീവിച്ചിരുന്നിടത്തോളം കാലം മലയാളികളെ ചിന്തിപ്പിക്കുക. ആ ചിന്തയിലെല്ലാം ചിരിപടർത്തുക.. ലോകത്ത് ഇതുപോലൊരു ആത്മീയ ആചാര്യൻ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത മാത്രമായിരിക്കും. അതുകൊണ്ടാണ് വളരെ ചുരുങ്ങിയ അംഗസംഖ്യമാത്രമുള്ളൊരു സഭയുടെ ബിഷപ്പിനെ ലോകം അടയാളപ്പെടുത്തിയത്. ജിവിതത്തിലുടെ നീളം നർമ്മം പകരുമ്പോഴും തികഞ്ഞ ജനാധിപത്യ ബോധമായിരുന്നു ക്രിസോസ്റ്റത്തെ നയിച്ചത്. 

2021 മെയ് അഞ്ചിന് പുലർച്ച വലിയ മെത്രാപ്പൊലീത്ത 104 ആം വയസിൽ ജീവിതത്തോട് യാത്ര പറഞ്ഞപ്പോൾ കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറികടന്ന് തിരവല്ലയിലേക്ക് ഒഴുകിയെത്തിയ ജനകൂട്ടം ആ വിശാല ഹൃദയത്തിന്റെ സ്നേഹം അനുഭവിച്ചവരുടെ എണ്ണം അനന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു. മരണ ശേഷം അസാന്നിധ്യത്തിലും വിശ്വസിയുടെ മനം നിറക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു. വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകൾ. 

മലങ്കര മാർത്തോമ സഭയെ നവീകരണ സഭയാക്കിയ ക്രിസോസ്റ്റത്തെ കുറിച്ച് എതിർ അഭിപ്രായങ്ങൾ പറയുന്നവരുണ്ടോ എന്ന് അന്വേഷിച്ചാൽ, അന്വേഷിച്ച് അന്വേഷിച്ച് പോകുന്നതല്ലാതെ അങ്ങനെ ഒരു ആളെ കണ്ടെത്തുക ബുദ്ധിമുട്ടാകും. ഇന്ത്യയിലെ ക്രിസ്ത്യൻ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പ് ആയിരുന്നയാളാണ് ക്രിസോസ്റ്റം. മാരാമൺ കൺവൻഷനെ ജനകീയമാക്കിയതും കൺവൻഷനിലേക്ക് ആളുകളെ ആകർശിച്ചതും ക്രിസോസ്റ്റം തന്നെയാണ്. 

ഏഴു പതിറ്റാണ്ടോളം പമ്പ തീരത്തെ കൺവൻഷൻ നടത്തിപ്പിൽ പല വേഷങ്ങളിൽ പല ചുമതലകളിൽ ക്രിസോസ്റ്റം ഉണ്ടായിരുന്നു. പലപ്പോഴും ഇതരമതസ്തർ ക്രിസോസ്റ്റത്തെ കാണാനും കേൾക്കാനുമാണ് മാരമണ്ണിലേക്ക് എത്തിയിരുന്നത്. പ്രായത്തിന്റെ അവശതകളിലും സാമൂഹിക ഇടപെടലുകളിൽ ആയിരുന്നു ശ്രദ്ധ. സഭ വേദികൾക്ക് പുറത്തും പ്രിയപ്പെട്ടവനായിരുന്നു വലിയ മെത്രാപ്പൊലീത്ത. . എത്ര തപിക്കുന്ന മനസുമായി ക്രിസോസ്റ്റത്തിന്റെ അരമനയിലേക്ക് കയറിയാലും തിരികെ ഇറങ്ങുന്പോൾ ഒരു പുഞ്ചിരിയുണ്ടാകും മനസുകളിൽ എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ഒരു കൊല്ലത്തിനിപ്പുറവും ആ മനുഷ്യന്റെ കൈയ്യിലെ മിഠായിയുടെ മധുരവും കഴുത്തിലെ നിറമുള്ള മുത്തുമാലയും മരകുരിശും നാവിലെ നർമ്മവും മലയാളിയുടെ മനസിൽ മായാതെ കിടക്കും.