വെള്ളിയാഴ്ച കിഷന്‍റെ കസിൻ സഹോദരിയും ഭര്‍ത്താവും കാര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഫൈനലിന് മുൻപ് ഈ വിയോഗം ഇഷാനെ തളർത്തിയിരുന്നെങ്കിലും, ടീമിനായി കരുത്തോടെ പോരാടാൻ താരം തീരുമാനിക്കുകയായിരുന്നു.

അഹമ്മദാബാദ്: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഇഷാൻ കിഷൻ കിരീടപ്പോരിന് ഇറങ്ങിയത് അടുത്ത ബന്ധുവിന്‍റെ വിയോഗത്തിനിടെ. ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് കിഷന്‍ തന്‍റെ വ്യക്തിപരമായ വേദന പങ്കുവെച്ചത്.

വെള്ളിയാഴ്ച കിഷന്‍റെ കസിൻ സഹോദരിയും ഭര്‍ത്താവും കാര്‍ അപകടത്തില്‍ മരിച്ചിരുന്നു. കരിയറിലെ ഏറ്റവും വലിയ മത്സരത്തിന് മുൻപ് ഈ വിയോഗം ഇഷാനെ തളർത്തിയിരുന്നെങ്കിലും, ടീമിനായി കരുത്തോടെ പോരാടാൻ താരം തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് ഫൈനല്‍ കാണാനായി ഇഷാന്‍ കിഷന്‍റെ പിതാവ് പ്രണവ് പാണ്ഡെ അഹമ്മദാദാബാദിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണവാര്‍ത്തയെത്തിയത്. തുടര്‍ന്ന് പ്രണവ് പാണ്ഡെ ലോകകപ്പ് ഫൈനലിനെത്തിയിരുന്നില്ല. കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരാന്‍ ഇഷാന്‍ കിഷന്‍ വരാനിരുന്നതാണെങ്കിലും രാജ്യത്തിനുവേണ്ടി കിരീടം നേടുകയാണ് പ്രധാനമെന്ന് കുടുംബം ഓര്‍മിപ്പിച്ചതോടെയാണ് കിഷന്‍ ടീമിനൊപ്പം തുടര്‍ന്നത്.

കഴിഞ്ഞ ദിവസം നടന്ന ഒരു കാർ അപകടത്തിൽ എനിക്ക് എന്‍റെ കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും നഷ്ടമായി. അവൾക്ക് വേണ്ടിയാണ് ഞാൻ ഇന്ന് കളിച്ചത്. ഹാർദിക് ഭായിയോട് ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു, ടീമിനെ മുന്നിൽ നിർത്താനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഈ വിജയം ഞാൻ അവൾക്കായി സമർപ്പിക്കുന്നു എന്നായിരുന്നു ഇഷാൻ കിഷൻ മത്സരശേഷം പറഞ്ഞത്. വനിതാ ദിനത്തിൽ തന്നെ ഇത്തരമൊരു വിജയം നേടാനായത് സഹോദരിക്കുള്ള സമർപ്പണമാണെന്നും കിഷൻ കൂട്ടിച്ചേർത്തു. അര്‍ധസെഞ്ചുറി നേടിയ ശേഷം കിഷന്‍ ആകാശത്തേക്ക് ബാറ്റുയര്‍ത്തി മരിച്ച സഹോദരിക്കും ഭര്‍ത്താവിനും ആദരമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായിരുന്ന കിഷൻ, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ വീണ്ടും തുറന്നത്. ലോകകപ്പില്‍ 317 റണ്‍സടിച്ച കിഷന്‍ ടൂർണമെന്‍റിലെ നാലാമത്തെ ഉയർന്ന റൺവേട്ടക്കാരനും ഇന്ത്യൻ താരങ്ങളില്‍ സഞ്ജുവിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരനുമായി. ഫൈനലില്‍ സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ കിഷന്‍ 25 പന്തില്‍ 54 റണ്‍സടിച്ച് തിളങ്ങിയിരുന്നു. ബാറ്റിംഗിന് പുറമെ രച്ചിന്‍ രവീന്ദ്രയുടെയും ടിം സൈഫര്‍ട്ടിന്‍റെയും തകര്‍പ്പൻ ക്യാച്ചുകളെടുത്ത് ഫീല്‍ഡിംഗിലും കിഷന്‍ തിളങ്ങി.

ടീമിൽ നിന്ന് പുറത്തായ സമയത്ത് വിരാട് കോലിയുടെ മനോഭാവമാണ് താൻ പിന്തുടർന്നതെന്ന് ഇഷാൻ പറഞ്ഞു. തന്‍റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ കഠിനാധ്വാനം ചെയ്യാനാണ് താൻ ശ്രമിച്ചത്. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുൻപ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ വിളിച്ച കാര്യവും ഇഷാൻ വെളിപ്പെടുത്തി. നമുക്ക് ലോകകപ്പ് ജയിപ്പിച്ചു തരുമോ?" എന്ന സൂര്യയുടെ ചോദ്യത്തിന്, "വിശ്വസിക്കാമെങ്കിൽ ഞാൻ അത് ചെയ്യും എന്നായിരുന്നു ഇഷാന്‍റെ മറുപടി. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഇഷാന് സാധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക