അരവണ വിൽപ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 29 കോടി രൂപയും നടവരവായി കിട്ടി
പത്തനംതിട്ട: നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സനിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി തിരുവതാം കൂര്‍ ദേവസ്വംബോര്‍ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.
നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്‍റെ 41 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷം (2020 ൽ) ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. 2019 ലെ മണ്ഡലകാലത്ത് 156 കോടി രൂപയായിരുന്നു നടവവരവ്.
അരവണ വിൽപ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദര്‍ശനം നടത്തിയത്. ഒരു ദിവസം 43000പേര്‍ വരെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു.
കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് എത്തിയ എല്ലാവര്‍ക്കും ദര്‍ശനം ലഭിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. ഇടുക്കി പുല്ലേട് പാതതുറക്കുന്നതിന് വേണ്ടി സംസഥാന സര്‍ക്കാരിനെ സമീപിക്കുമെന്നും മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കുമെന്നും കെ അനന്തഗോപൻ അറിയിച്ചു.
മണ്ഡല കാലത്തിന് ഇന്ന് സമാപനം
41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിന് ഇന്ന് മണ്ഡല പൂജയോടെ സമാപനം. ഇന്നലെ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന തൊഴുത് ആയിരങ്ങളാണ് മലയിറങ്ങിയത്. പരമ്പരാഗത ആചാരപ്രകാരമാണ് തങ്ക അങ്കി ഘോഷയാത്രക്ക് വരവേല്‍പ് നല്‍കിയത്. ഇന്ന് ഉച്ച പൂജക്ക് മുന്‍പ് അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മണ്ഡലപൂജയോട് അനുബന്ധിച്ച ചടങ്ങുകള്‍ തുടങ്ങുക.
രാവിലെ 11. 45നും 1.15നും ഇടക്കുള്ള മീനം രാശിയിലാണ് മണ്ഡലപൂജ നടക്കുന്നത്. രാത്രി ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. ഡിസംബര്‍ 30ന് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. അന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. ഡിസംബര്‍ 31 ന് കരിമല പാതവഴി തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും.
