കെഎസ്ഇബി ചെയർമാനെതിരെ വീണ്ടും ആക്ഷേപം: എംജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്ക് സാധ്യത
ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നേരത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് സുരേഷ് കുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.ജി.സുരേഷ്കുമാറിനെതിരെ വീണ്ടും നടപടി വന്നേക്കും. കെഎസ്ഇബി ചെയർമാൻ ബി.അശോക് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന് വീണ്ടും പരസ്യമായി ആക്ഷേപം ഉയർത്തിയ സാഹചര്യത്തിലാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എം.ജി.സുരേഷ് കുമാർ ഈ ആരോപണം വീണ്ടും ഉയർത്തിയത്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നേരത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് സുരേഷ് കുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ച ശേഷവും അതേ ആക്ഷേപം തുടരുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി.
അതേസമയം കെ.എസ്.ഇ.ബിയിൽ സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി വൈദ്യുതിമന്ത്രി നാളെ ചർച്ച നടത്തും. പാലക്കാട്ടെ കൊലപാതകങ്ങളിൽ സർവ്വകക്ഷി യോഗമടക്കം നടക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിക്ക് തിരുവനന്തപുരത്ത് എത്താൻ കഴിയാത്തതിനാലാണ് യോഗം മാറ്റിയത്. നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും യോഗം. അതിനിടെ നേരത്തെ പ്രഖ്യാപിച്ച വൈദ്യുതഭവൻ വളഞ്ഞുള്ള ഉപരോധ സമരം ഓഫീസേഴ്സ് അസോസിയേഷൻ ഇതുവരെ മാറ്റിവെച്ചിട്ടില്ല.